കീവ് : റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ഇന്ത്യന്‍ വിദശകാര്യ മന്ത്രാലയം. നിലവില്‍ മൃതദേഹം ഖാര്‍ക്കീവ് മെഡിക്കല്‍ സര്‍വകലാശാല മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നവീനിന്റെ മൃതദേഹം ഉക്രൈനിലെ ഏജന്റും സുഹൃത്തുക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടില്‍ എപ്പോള്‍ എത്തിക്കാനാവും എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്റേത്. പ്ലസ് ടുവിന് 97 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നെങ്കിലും നീറ്റ് പ്രവേശന പരീക്ഷയില്‍ ആദ്യ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഉക്രൈനിലെ ഖാര്‍കീവ് മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ പഠനത്തിനായി പോവുകയായിരുന്നു.
അതേസമയം വ്യോമസേനയുടെ നാല് വിമാനങ്ങളിലായി 798 ഇന്ത്യന്‍ പൗരന്മാര് രാജ്യത്തേയ്ക്ക് തിരിച്ചെത്തി. റൊമേനിയ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നാണ് വ്യോമസേനയുടെ സി-17 വിമാനങ്ങള്‍ മടങ്ങിയെത്തിയത്. ഖാസിയാബാദിലുള്ള വ്യോമസേനയുടെ ഹിന്‍ഡന്‍ എയര്‍ബേസിലാണ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തത്.
രക്ഷാപ്രവര്‍ത്തനങ്ങളെ കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി ഹംഗറിയില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യ റുമാനിയയിലും സ്ലോവാക്യയില്‍ കിരണ്‍ റിജിജുവും വി.കെ സിങ്ങും പോളണ്ടിലും നിന്നുകൊണ്ട് ഏകോപിപ്പിക്കുന്നുണ്ട്. ഉക്രൈന് അതിര്‍ത്തി കടന്ന് 17,000 ഇന്ത്യക്കാരെത്തിയെന്നാണ് ഔദ്യോഗിക വിവരം. ശേഷിക്കുന്നവരെ എത്രയും വേഗം ഉക്രൈന്റെ പടിഞ്ഞാറന്‍ മേഖലകളിലേക്ക് എത്തിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ ഇന്ത്യന്‍ എംബസ്സി അധികൃതര്‍ സ്വീകരിച്ചു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: