കാശിയിലെത്തുന്ന തീര്‍ത്ഥാടകരെ വിശ്വനാഥ സന്നിധിയിലേക്ക് വഴി നയിക്കാന്‍ പുതിയ ഇടനാഴി. കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ഭക്തരുടെ തീര്‍ത്ഥാടനം കൂടുതല്‍ എളുപ്പമാകും. കാശിവിശ്വനാഥ ക്ഷേത്ര സമുച്ഛയത്തെയും, ഗംഗാ നദിയെയും ബന്ധിപ്പിക്കുന്നതാണ് പുതുതായി നിര്‍മ്മിച്ച ഇടനാഴി. നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയെന്ന് അറിയപ്പെടുന്ന ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതോടെ മുഖം മിനുക്കാന്‍ വരണാസിയും ഒരുങ്ങുകയാണ്.
സ്വപ്ന പദ്ധതി. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ നിര്‍മ്മാണത്തിനുള്ള തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രതികരണം ഇങ്ങിനെയായിരുന്നു. തിങ്കളാഴ്ച ഇടനാഴി ഉദ്ഘാടനം ചെയ്യുമ്പോള്‍ രാജ്യത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നു കൂടിയാണ് യാഥാര്‍ത്ഥ്യമാകുന്നത്.
ക്ഷേത്ര സമുച്ഛയത്തെ ഗംഗാ നദിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് കാശി വിശ്വനാഥക്ഷേത്ര ഇടനാഴിയുടെ നിര്‍മ്മാണം 2019 മാര്‍ച്ച് എട്ടിനാണ് ആരംഭിച്ചത്. 800 കോടി രൂപയാണ് പദ്ധതിയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ചിലവിട്ടിരിക്കുന്നത്. പ്രശസ്ത ആര്‍ക്കിടെക് ആയ ഭിമല്‍ പട്ടേല്‍ ആണ് കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു സ്വപ്നപദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ അമരക്കാരനും അദ്ദേഹമാണ്.
കേവലം മൂന്ന് വര്‍ഷം കൊണ്ടാണ് ഇടനാഴിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് എന്നത് പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ പ്രധാന്യം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇടനാഴി നിര്‍മ്മിച്ചിരിക്കുന്നത് എന്നതും എടുത്തു പറയേണ്ട ഒന്നാണ്. നദിയില്‍ നിന്നും നോക്കുമ്പോള്‍ ഇടനാഴിയുടെ മുന്‍ഭാഗം എങ്ങിനെയാകണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭിന്നശേഷിക്കാര്‍ക്കും സുഗമമായി ഉപയോഗിക്കാന്‍ കഴിയണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശങ്ങളെല്ലാം സമന്യയിക്കുന്നതാണ് ഇടനാഴി.
50 അടി വീതിയില്‍ പാതയൊരുക്കി 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ സംയോജിപ്പിച്ചാണ് ഇടനാഴി നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല പണ്ടുള്ളതിനേക്കാള്‍ മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദൂരദേശങ്ങളില്‍ നിന്നും എത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ഇതില്‍ പ്രധാനമാണ്. വരണാസിയുടെ ചരിത്രവും, സാംസ്കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസീയവും, ഓഡിറ്റോറിയവും ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. യാഗം നടത്തേണ്ട ഭക്തര്‍ക്കായി പുതിയ യാഗശാലകളും സജീകരിച്ചിട്ടുണ്ട്.
കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവര്‍ക്ക് സഹായം നല്‍കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരും ഇടനാഴിയില്‍ ഉണ്ടാകും. നഗരത്തെക്കുറിച്ചും, കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും ഇവര്‍ ഭക്തരോട് വിവരിക്കും. ചടങ്ങുകള്‍ക്കും, യോഗങ്ങള്‍ക്കുമായുള്ള പ്രത്യേക സൗകര്യങ്ങളും കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴിയില്‍ ഒരുക്കിയിട്ടുണ്ട്.
പുതിയ ഇടനാഴി ക്ഷേത്രം സ്ഥിതി ചെയ്യുന്ന വരണാസിയുടെ മുഖച്ഛായയാണ് മാറ്റി മറിയ്ക്കാന് ഒരുങ്ങുന്നത് എന്നത് സുപ്രധാനമാണ്. സാധരണായായി ദിനം പ്രതി 5000 മുതല്‍ 8000 വരെ ആളുകളാണ് കാശിയില്‍ ദര്‍ശനത്തിന് എത്താറുള്ളത്. എന്നാല്‍ ഉത്സവ കാലങ്ങളില്‍ ഇത് പതിനായിരം കടക്കും. ഇടനാഴി തീര്‍ത്ഥാടനം എളുപ്പമാക്കുന്നതിനായി ദിനം പ്രതി ക്ഷേത്രത്തില്‍ എത്തുന്നവരുടെ എണ്ണം 10,000 കടക്കുമെന്നാണ് വിലയിരുത്തല്‍. ഇത് വരണാസിയിലെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുകയും, അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലേക്ക് വഴിവയ്ക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: