ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്) എന്ന നിരോധിക്കപ്പെട്ട തീവ്രവാദസംഘടനയ്ക്ക് പണവും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കൈമാറാനുള്ള ഗൂഢാലോചന പൊളിച്ച് എന്‍ഐഎ. പഞ്ചാബിലും ഹരിയാനയിലുമായി 10 സ്ഥലങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഈ റെയ്ഡുകളില് ആയുധങ്ങളും രേഖകളും പിടിച്ചെടുത്തതായി പറയുന്നു. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലാകെ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ പേരില്‍ മാരകമായ തീവ്രവാദആക്രമണങ്ങള് അഴിച്ചുവിടാന്‍ പദ്ധതിയുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഇക്കഴിഞ്ഞ മെയ് 20ന് പഞ്ചാബിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തല്‍ നിന്നും രണ്ട് കുറ്റവാളികളെ എന്‍ഐഎ പിടികൂടിയിരുന്നു. ഇവര്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദി അര്‍ദീപ് ദല്ലയുമായും ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്ന തീവ്രവാദസംഘടനയുമായും ബന്ധമുള്ളവരായിരുന്നു. മനിലയില്‍ നിന്നും നാടുകടത്തപ്പെട്ടവരായ ഇവരെ പിന്നീട് എന്‍ഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമൃത്പാല്‍ സിങ്ങ്, അമൃത്ക് സിങ്ങ് എന്നിവരാണ് പഞ്ചാബില്‍ നിന്നുള്ള ഈ യുവാക്കള്‍. ഇവര്‍ ഇന്ത്യയിലാകെ മാരകമായ തീവ്രവാദ ആക്രമണങ്ങള്‍ അഴിച്ചുവിടുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്.
ഇവര്‍ക്കെതിരെ എന്‍ ഐഎയ്ക്ക് ദല്‍ഹി കോടതിയില്‍ നിന്നും ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ലഭിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ ഖലിസ്താന്‍ ടൈഗര്‍ ഫോഴ്സിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ഇവര്‍ രണ്ടു പേരും പാകിസ്ഥാനില്‍ നിന്നും ആയുധം കടത്തുകയും ചെറുപ്പക്കാരെ തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ നടത്താന്‍ റിക്രൂട്ട് ചെയ്യുകയും ചെയ്തതായി പറയുന്നു.
ഈ ചെറുപ്പക്കാരില്‍ നിന്നും ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തീവ്രവാദത്തെ സഹായിക്കുന്ന രീതിയില്‍ ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് തടയുക എന്ന എന്‍ഐഎ ദൗത്യത്തിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്.
കാനഡ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലുള്ള ഖലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്ന ഒട്ടേറെ പേര് ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് വേണ്ടി ഇന്ത്യയില്‍ പണം മുടക്കുന്നുണ്ട്. ഈ സംഘടനകള്‍ മോദി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഫണ്ട് നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ഖലിസ്ഥാന്‍ ഫണ്ട് ഒഴുകിയെത്തിയിരുന്നു. പഞ്ചാബില്‍ അപ്രതീക്ഷിത വിജയം ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയതിന് പിന്നിലുള്ള ഈ ഖലിസ്ഥാന്‍ ഫണ്ട് പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു. ഈയിടെ ദല്‍ഹിയില്‍ ഗതാഗതം പോലും സ്തംഭിപ്പിച്ച് നടത്തിയ കര്‍ഷക സമരത്തിലും ഖലിസ്ഥാന്‍ ശക്തികള്‍ വന്‍തോതില്‍ ഫണ്ട് ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: