ന്യൂദല്‍ഹി: ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായി 100 മദ്രസകളില്‍ പ്രാചീന ഇന്ത്യന്‍ വിജ്ഞാനത്തിലും പാരമ്പര്യത്തിലും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ്(നിയോസ്) പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നിയോസ് മൂന്ന്, അഞ്ച്, എട്ട് ക്ലാസുകള്‍ക്കായി അടിസ്ഥാന കോഴ്സ് ആരംഭിക്കും. 100 മദ്രസകളില്‍ ആദ്യം തുടങ്ങുമെന്നും പിന്നീട് 500 മദ്രസകളിലേക്ക് വ്യാപിപ്പിക്കുമെന്നും നിയോസ് ചെയര്മാന് സരോജ് ശര്‍മ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
‘ഭാരതീയ ജ്ഞാന പരമ്പര’യില്‍ 15 കോഴ്സുകളാണ് നിയോസ് തയ്യാറാക്കിയിട്ടുള്ളത്. വേദം, യോഗ, ശാസ്ത്രം, തൊഴില്‍ വൈദഗ്ധ്യം, സംസ്കൃത ഭാഷ, രാമായണം, ഭഗവദ് ഗീതാ പഠനം, മഹേശ്വര സൂത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലാണ് കോഴ്സുകള്‍. പ്രാഥമിക വിദ്യാഭ്യാസത്തിലെ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകള്‍ക്ക് തുല്യമായിരിക്കും ഈ കോഴ്സുകള്‍. ദൈനംദിനം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി പഠനസൗകര്യം ഒരുക്കുന്ന സ്ഥാപനമാണ് നിയോസ്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാലാണ് നിയോസിന്റെ നോയിഡയിലെ ദേശീയ ആസ്ഥാനത്ത് പുതിയ പാഠ്യപദ്ധതി അവതരിപ്പിച്ചത്. പ്രചീന ഭാഷ, ശാസ്ത്രം, സംസ്കാരം എന്നിവയുടെ കേന്ദ്രമാണ് ഇന്ത്യയെന്ന് പഠന സാമഗ്രികകള്‍ പുറത്തുവിട്ട് അദ്ദേഹം പറഞ്ഞു. സമ്പുഷ്ടവും പ്രീചീനവുമായ പാരമ്പര്യത്തിനൊപ്പം വിജ്ഞാനത്തിന്റെ കേന്ദ്രമായി മാറാന്‍ ഇന്ത്യക്ക് എല്ലാ കഴിവുമുണ്ടെന്നും രമേശ് പൊഖ്രിയാല്‍ കൂട്ടിച്ചേര്‍ത്തു. നിയോസിന്റെ പുതിയ പാഠ്യപദ്ധതിയുടെ നേട്ടം മദ്രസാ വിദ്യാര്‍ഥികള്‍ക്കും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹത്തിനും ലഭ്യമാക്കുമെന്ന് അദ്ദേഹം തുടര്‍ന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: