ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പ്രതിയായ നളിനി ശ്രീഹരനെ 2008 മാര്‍ച്ച് 19ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു. കണ്ണിന് പകരം കണ്ണ് എന്നല്ല, കുറ്റവാളിക്ക് മാപ്പ് എന്ന ചിന്താഗതിയായിരുന്നു പ്രിയങ്കയ്ക്ക്. സോണിയയും രാഹുല്‍ഗാന്ധിയും ഇതേ നിലപാട് സ്പീകരിച്ചു. അതോടെയാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍മോചിതരാക്കണമെന്ന വാദം ഉയര്‍ന്ന് വന്നത്.
പിന്നെ ചില മനുഷ്യാവകാശ സംഘടനകളും മറ്റും ഇത് ഒരു ദൗത്യമായി ഏറ്റെടുത്തു. 31 വര്‍ഷക്കാലം തടവില്‍ കഴിഞ്ഞ നളിനി ചെയ്ത കുറ്റത്തിന് മതിയായ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു എന്ന് വരെ വാദങ്ങളുണ്ടായി.
ലോകത്തെ എതിര്‍ക്കുന്ന 19 കാരിയായ മകളില്‍ നിന്നും മാപ്പ് കൊടുക്കുന്ന മകളായി താന്‍ മാറി എന്നായിരുന്നു അന്ന് എന്‍ഡിടിവിയുടെ ബര്‍ഖാ ദത്തിന് നല്കിയ അഭിമുഖത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞത്.
പിന്നീട് തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ നളിനി ഉള്‍പ്പെടെയുള്ളവരെ ജയില്‍ മോചിതരാക്കാന്‍ സമ്മര്‍ദ്ദങ്ങളുണ്ടായി. എന്നാല്‍ തമിഴ്നാട് ഗവര്‍ണര്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തിനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്ന് തമിഴ്നാട് ഗവര്‍ണറുടെ നിസ്സംഗതയെ ചില കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശിച്ചിരുന്നു. അതിനിടെയാണ് സുപ്രീംകോടതി ഇവരെ മോചിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്.
ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസ് ഇരട്ടത്താപ്പുമായി ഇറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിന് വേണ്ടി അഭിഷേഖ് മനു സിംഘ് വിയാണ് വാര്‍ത്താസമ്മേളനം നടത്തിയത്. സുപ്രീംകോടതി വിധിയില്‍ നിരാശപ്രകടിപ്പിച്ചുകൊണ്ടായിരുന്നു സിംഘ് വിയുടെ പുതിയ അഭ്യാസം. ഈ വിധിയ്ക്ക് എതിരെ കോണ്‍ഗ്രസ് നിയമപരിഹാരം അന്വേഷിക്കുമെന്നാണ് സിംഘ് വിയുടെ വിശദീകരണം. സോണിയയും പ്രിയങ്കയും പ്രതികള്‍ക്ക് മാപ്പ് കൊടുത്തതല്ലേ എന്ന ചോദ്യത്തിന് അത് സോണിയയുടെ വ്യക്തിപരമായ വീക്ഷണമാണെന്നും അതിനോട് കോണ്‍ഗ്രസ് വിയോജിപ്പാണുള്ളതെന്നും അഭിഷേക് മനു സിംഘ് വി പറഞ്ഞു.
കേസിന്റെ നാള്‍വഴി പരിശോധിക്കാം
1991 മെയ് 21രാത്രിയാണ് മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയെ മനുഷ്യബോംബായി ധനു എന്ന പെണ്‍കുട്ടി പൊട്ടിത്തെറിച്ച് തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരിലെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ കൊലപ്പെടുത്തുന്നത്. സോണിയാഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇതില്‍ പ്രതി നളിനി ശ്രീഹരന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഗര്‍ഭിണിയായ നളിനിയ്ക്ക് കനിവ് നല്‍കണമെന്നും സോണിയ പറഞ്ഞിരുന്നു.
എന്നാല്‍ രാജീവ് ഗാന്ധിയുടെ വധത്തില്‍ പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം ഒരിയ്ക്കലും അംഗീകരിക്കരുതായിരുന്നു എന്ന വാദമുഖമാണ് അഭിഷേക് മനു സിംഘ് വി ഉയര്‍ത്തുന്നത്. സുപ്രീംകോടതിയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് ജയ്റാം രമേഷും അഭിപ്രായപ്പെട്ടു.
നളിനിയെയും മറ്റ് പ്രതികളെയും സ്വതന്ത്രരാക്കിയ സുപ്രീംകോടതി വിധിയുടെ പേരില്‍ വീണ്ടും മോദി സര്‍ക്കാരിനെ ക്രൂശിക്കാമെന്ന ദുഷ്ടലാക്ക് മാത്രമാണ് അഭിഷേക് മനു സിംഘ് വിയ്ക്കുള്ളത്. നളിനി, രവിചന്ദ്രന്‍, ശാന്തന്, മുരുകന്, പേരളിവാളന്, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെയാണ് രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് വിധിച്ചിരുന്നത്.
നളിനി, ആര്‍പി രവിചന്ദ്രന്‍ എന്നിവരടക്കം ആറു പേരെയാണ് മോചിപ്പിച്ചത്. കേസിലെ ഏഴ് പ്രതികളില്‍ പേരറിവാളന്, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. കേസിലെ മറ്റ് നാല് പ്രതികള്‍ ശ്രീലങ്കക്കാരാണ്. പേരറിവാളനെ മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുന്ന സ്ത്രീ തടവുകാരിയാണ് നളിനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: