ന്യൂദല്‍ഹി: ഇന്ത്യയിലെ ഉയരുന്ന പെട്രോള്‍ വിലയുടെ സാഹാചര്യം മുതലാക്കി നരേന്ദ്രമോദി സര്‍ക്കാരിനെ അടിക്കാന്‍ ശ്രമിക്കുന്ന സുബ്രഹ്മണ്യന് സ്വാമിയുടെ കള്ളം പൊളിച്ച് ബിജെപി.
സോഷ്യല്‍മീഡിയ വഴിയായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ വ്യാജപ്രചാരണം. ‘രാമന്റെ ഇന്ത്യയില്‍ 92 രൂപയുള്ള പെട്രോളിന് സീതയുടെ നേപ്പാളില്‍ 53 രൂപയും രാവണന്റെ ലങ്കയില്‍ 51 രൂപയും ആണെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ്.
പക്ഷെ പരിശോധനയില്‍ സ്വാമിയുടെ വാദം തെറ്റാണെന്ന് ബിജെപി തെളിയിച്ചു. ജനവരി 19ന് നേപ്പാളില്‍ 108.50 നേപ്പാളി രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 67.95 രൂപയാണ് നേപ്പാളിലെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. അതായത് സുബ്രഹ്മണ്യന് സ്വാമി ട്വീറ്റില്‍ പറഞ്ഞ വിലയേക്കാള്‍ എത്രയോ അധികമാണ് നേപ്പാളിലെ വിലയെന്നര്ത്ഥം.
അതുപോലെ ശ്രീലങ്കയിലെ വില ഒരു ലിറ്ററിന് 61 രൂപയാണ്, അല്ലാതെ സ്വാമി പറഞ്ഞതുപോലെ 51 രൂപയല്ല. അതായത് ഇന്ത്യയിലെയും നേപ്പാളിലെയും പെട്രോള്‍ വിലയില്‍ ഉള്ള അന്തരം 20 രൂപ മാത്രമാണ്. ശ്രീലങ്കയായുള്ള വില വ്യത്യാസവും 20 രൂപ തന്നെ. ഇന്ത്യയിലെ പെട്രോള്‍ വില കൂടിയതിന് കാരണം മറ്റ് മേഖലകളിലേക്ക് ചെലവിന് പണം കണ്ടെത്തുന്നതിന് കേന്ദ്രം പെട്രോളിന്മേല് നികുതി ഏര്പ്പെടുത്തുന്നതിനാലാണെന്നതാണ് വാസ്തവം. ഈ കോവിഡ് കാലത്തെ പ്രതിസന്ധികളെ നേരിടാന്‍ കൂടുതല്‍ വരുമാനം കണ്ടെത്തിയേ മതിയാവൂ എന്ന സ്ഥിതിവിശേഷത്തിലാണ് കേന്ദ്രം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്. .
2018 ആഗസ്തില്‍ ദല്‍ഹിയിലെ പെട്രോള്‍ വില ലിറ്ററിന് 77.49 രൂപയായിരുന്നു.ഇതില്‍ 15.33 രൂപ എക്സൈസ് തീരുവയാണെങ്കില് വാറ്റ് 10.16 രൂപയും ഡീലര്‍മാര്‍ക്കുള്ള കമ്മീഷന് 2.51 രൂപയുമാണ്. അതായത് 77.49 രൂപയുള്ള ഒരു ലിറ്റര്‍ പെട്രോള്‍ വിലയില്‍ 25.49 രൂപ നികുതികളാണെന്നര്ത്ഥം. അന്നുതൊട്ട് ഇന്നുവരെ ഇത് തന്നെയാണ് സ്ഥിതിവിശേഷം.
ബിജെപിയില്‍ തഴയപ്പെട്ടതോടെയാണ് സ്വാമി ബിജെപിക്കെതിരായ വിമര്‍ശനം കടുപ്പിക്കുന്നത്. ചെങ്കോട്ടയിലെ കര്‍ഷകസമരത്തിന് അക്രമം നടന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ഗൂഡാലോചനയാണെന്നും സ്വാമി ആരോപിച്ചിരുന്നു. കോവിഡ് വാക്സിന്റെ കാര്യത്തിലും അദ്ദേഹം മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: