×
login
നിര്‍മ്മാണം 30 കോടി രൂപ ചെലവില്‍; സോമനാഥ സര്‍ക്യൂട്ട് ഹൗസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ലോകത്തിലെ പല രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയില്‍ വിനോദസഞ്ചാരത്തിന് വലിയ പങ്കുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളുടെ പേരുകളും സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളുടെ പേരുകളും എടുത്തുപറഞ്ഞു.

ന്യൂദല്‍ഹി: ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന് സമീപം നിര്‍മ്മിച്ച പുതിയ സര്‍ക്യൂട്ട് ഹൗസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വ്വഹിച്ചു. സോമനാഥ ക്ഷേത്രം തകര്‍ക്കപ്പെട്ട സാഹചര്യവും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പരിശ്രമത്താല്‍ ക്ഷേത്രം പുതുക്കിപ്പണിത സാഹചര്യവും വലിയ സന്ദേശമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തില്‍, നമ്മുടെ ഭൂതകാലത്തില്‍ നിന്നും നിന്നും പഠിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. സോമനാഥ് പോലെയുള്ള സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രങ്ങളാണ് അതിന്റെ കേന്ദ്രബിന്ദു.

ലോകത്തിലെ പല രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയില്‍ വിനോദസഞ്ചാരത്തിന് വലിയ പങ്കുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളുടെ പേരുകളും സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളുടെ പേരുകളും എടുത്തുപറഞ്ഞു. ഈ സ്ഥലങ്ങള്‍ നമ്മുടെ ദേശീയ ഐക്യത്തെയും ഭാരതത്തിന്റെ ആത്മാവിനെയും പ്രതിനിധീകരിക്കുന്നു. ഇന്ന്, രാജ്യം അവയെ അഭിവൃദ്ധിയുടെ ശക്തമായ ഉറവിടമായി കാണുകയാണ്. അവയുടെ വികസനത്തിലൂടെ നമുക്ക് ഒരു വലിയ പ്രദേശത്തിന്റെ വികസനത്തിനെ ഉത്തേജിപ്പിക്കാന്‍ കഴിയും അദ്ദേഹം പറഞ്ഞു.

രാജ്യം സമഗ്രമായ രീതിയിലാണ് വിനോദസഞ്ചാരത്തെ വീക്ഷിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം ഇന്ന് സര്‍ക്കാര്‍ പദ്ധതികളുടെ ഒരു ഭാഗം മാത്രമല്ല, പൊതുജന പങ്കാളിത്തത്തിന്റെ ഒരു സംഘടിതപ്രവര്‍ത്തനമാണ്. രാജ്യത്തിന്റെ പൈതൃക കേന്ദ്രങ്ങളും നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ വികാസവും ഇതിന് മികച്ച ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.      


ശുചിത്വം, സൗകര്യം, സമയം, ചിന്ത തുടങ്ങിയ ഘടകങ്ങള്‍ വിനോദസഞ്ചാരത്തെ സ്വാധീനിക്കുന്നു. മുമ്പ് നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും വൃത്തിഹീനമായിരുന്നു. ഇന്ന് സ്വച്ഛ് ഭാരത് അഭിയാന്‍ ഈ ചിത്രം മാറ്റി. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റൊരു പ്രധാനഘടകം സൗകര്യമാണ്. ഗതാഗത സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ്, ശരിയായ വിവരങ്ങള്‍, മെഡിക്കല്‍ ക്രമീകരണങ്ങള്‍ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ളവയായിരിക്കണം. ഈ ദിശയിലും രാജ്യത്ത് സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി സ്ഥലത്ത് എത്തിപ്പെടാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കാനുള്ള നാലാമത്തേതും വളരെ പ്രധാനപ്പെട്ടതുമായ കാര്യം നമ്മുടെ ചിന്തയാണ്. നമ്മുടെ ചിന്ത നൂതനാശയപരവും ആധുനികവുമാകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അതേ സമയം നമ്മുടെ പുരാതന പൈതൃകത്തില്‍ നാം എത്രമാത്രം അഭിമാനിക്കുന്നു എന്നതും വളരെ പ്രധാനമാണെന്നും ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍, മന്ത്രിമാര്‍, എംപിമാര്‍, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

30 കോടിയിലധികം രൂപ ചെലവിലാണ് പുതിയ സര്‍ക്യൂട്ട് ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. സ്യൂട്ടുകള്‍, വിഐപി, ഡീലക്സ് മുറികള്‍, കോണ്‍ഫറന്‍സ് റൂം, ഓഡിറ്റോറിയം, ഹാള്‍ തുടങ്ങി ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.