ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ അപായകരമായ രീതിയില്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം വിളിച്ചു. കാബനിറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യസെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 93,249 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സപ്തംബര്‍ പകുതിക്ക് ശേഷം ഇതാദ്യമാണ് ഇത്രയും അപായകരമായ തോതില്‍ രോഗനിരക്ക് ഉയര്‍ന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1.24 കോടിയായി. ഇതിന് മുമ്പ് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗനിരക്ക് റിപ്പോര്‍ട്ട് ചെയ്തത് സപ്തംബര്‍ 19നായിരുന്നു. അന്ന് 93,337 പേര്‍ക്കാണ് രോഗബാധയുണ്ടായത്.
എട്ട് സംസ്ഥാനങ്ങളിലാണ് 81.42 ശതമാനം രോഗവും. മഹാരാഷ്ട്ര, കര്‍ണ്ണാടക, ഛത്തീസ്ഗഡ്, ദില്ലി, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണിവ.
മുഖംമൂടി ധരിക്കുന്നതും സാമൂഹ്യഅകലം പാലിക്കലും കര്‍ശനമാക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ രോഗനിരക്കിലെ വര്‍ധനയ്ക്ക് പ്രധാനകാരണം സുരക്ഷാനടപടികള്‍ കര്‍ശനമായി പാലിക്കാത്തതാണെന്നാണ് വിദ്ഗധാഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: