കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുന്നതിനിടെ, സൗത്ത് 24 പര്‍ഗനാസില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട്(ഐഎസ്എഫ്) പ്രവര്‍ത്തകന്റെ വീട്ടില്‍നിന്ന് ആയുധങ്ങളും ബോംബുകളും കണ്ടെടുത്ത് പൊലീസ്. ഇസ്ലാമിക പുരോഹിതന് അബ്ബാസ് സിദ്ദിഖി നയിക്കുന്ന ഐഎസ്എഫ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും ഇടതുപാര്‍ട്ടികളുമായും സഖ്യമുണ്ടാക്കിയിട്ടുണ്ട്. സിയാറുല്‍ മൊല്ല എന്നയാളുടെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.
‘ഐഎസ്എഫ് പ്രവര്ത്തകന് സിയാറുല്‍ മൊല്ലയുടെ വീട്ടില്‍ ഞങ്ങള്‍ തിരച്ചില്‍ നടത്തി. കൈത്തോക്കുകളും ബോംബുകളും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തു’, പൊലീസ് പറയുന്നു. ഇയാളുടെ പിതാവ് ജലീല്‍ മൊല്ലയെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സിയാറുല്‍ മൊല്ലയുടെ വീട്ടിലെ സ്ഫോടകവസ്തുക്കളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചുവെന്ന് ബരൂയിപുര് ഡിഎസ്പി തമല്‍ സര്‍ക്കാര്‍ പറഞ്ഞു.
ഒളിവിലുള്ള പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാളുടെ പിതാവ് ജലീല്‍ മൊല്ലയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചില്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവില്‍ വേഷത്തിലെത്തിയ പൊലീസുകാര്‍ സിയാറുല്‍ മൊല്ലയുടെ വീട്ടില്‍ പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: