ന്യൂദല്‍ഹി : കോവിഡിനെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിടുകയാണ് ഉണ്ടായത്. കുട്ടികള്‍ക്ക് നല്‍കാത്ത സേവനങ്ങള്‍ക്ക് ഫീസ് വാങ്ങരുതെന്ന് സുപ്രീംകോടതി. സിബിഎസ്ഇ സ്കൂളുകള്‍ ഫീസിന്റെ 70 ശതമാനവും സര്‍ക്കാര്‍ സ്കൂളുകള്‍ 60 ശതമാനവുംമാത്രമേ ഈടാക്കാവൂവെന്ന് രാജസ്ഥാന് സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി പരിഗഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.
അടച്ചിടല്‍ കാലത്ത് കുട്ടികള്‍ക്ക് നല്‍കാതിരുന്ന സേവനങ്ങള്‍ക്കും സ്വകാര്യ സ്കൂളുകള്‍ ഫീസ് ഈടാക്കുന്നത് വാണിജ്യ വത്കരണമാണ്. ഇത് വിദ്യാഭ്യാസത്തിന്റെ മറവില്‍ ലാഭമുണ്ടാക്കാനുള്ള ശ്രമം കൂടിയാണെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
അടച്ചിടല്‍ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴിയാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്. അതിനാല്‍ സ്കൂളുകളുടെ പ്രവര്‍ത്തനച്ചെലവില്‍ 15 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. പെട്രോള്‍, ഡീസല്‍, വൈദ്യുതി, പരിപാലന ചെലവ്, വെള്ളക്കരം, സ്റ്റേഷനറി ചാര്‍ജുകള്‍ എന്നിവയെല്ലാം ഈ കാലയളവില്‍ സകൂള്‍ മാനേജ്മെന്റുകള്‍ ലാഭിച്ചിട്ടുണ്ടാകും.
നല്കുന്ന സേവനം കണക്കാക്കി മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് ഈടാക്കാവൂ. അമിതലാഭത്തില്‍ അല്ലാത്ത വിധത്തില്‍ ഫീസ് നിശ്ചയിക്കാനേ സ്വകാര്യ സ്കൂളുകള്‍ക്ക് അവകാശമുള്ളൂവെന്നും സുപ്രീംകോടതി ഡിവിഷന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: