ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ ഒരു മലയാളി കൂടി രണ്ടാം മോദി സര്‍ക്കാരിന്റെ ഭാഗമായി. വ്യവസായിയും ബിജെപിയുടെ ദേശീയ വ്യക്താവുമായ രാജീവ് ചന്ദ്രശേഖറാണ് മന്ത്രിസഭയില്‍ ഇടം നേടിയ മലയാളി. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഇദേഹം.
രാജ്യസഭയില്‍ 2006 മുതല്‍ 2018 വരെ കര്‍ണാടകയില്‍നിന്നുള്ള സ്വതന്ത്ര അംഗമായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ബിജെപിലെത്തിയതിനുശേഷം മൂന്നാംവട്ടവും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016-ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേരളഘടകത്തിന്റെ ഉപാധ്യക്ഷനായിരുന്നു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയംഗം, 2019-ലെ വിവരസുരക്ഷ കരട് നിയവുമായി ബന്ധപ്പെട്ട സംയുക്തസമിതി അംഗം, ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കണ്‍സള്‍ട്ടേറ്റീവ് സമിതിയംഗം, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് അഫയേഴ്സ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 1994-ല്‍ ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ച രാജീവ് ചന്ദ്രശേഖര്‍ ബോര്‍ഡ് ഓഫ് ജൂപിറ്റര്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉപദേഷ്ടാവും സ്ഥാപകനുമാണ്. സന്നദ്ധ സംഘടനയായ നമ്മ ബംഗളൂരു ഫൗണ്ടേഷന്റെ രൂപീകരണത്തിനും ചുക്കാന്‍ പിടിച്ചു.
2018-ല്‍ കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മാധ്യമവിഭാഗത്തിന്റെ ചുമലതല രാജീവ് ചന്ദ്രശേഖറിനായിരുന്നു. എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കി യെദിയൂരപ്പ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് ചുക്കാന്‍ പിടിച്ചതില്‍ ഒരാള്‍ രാജീവായിരുന്നു.
തുടര്‍ന്ന് 2019-ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കുന്ന സമിതിയില്‍ അംഗമായി. 2021-ല്‍ പുതുച്ചേരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹചുമതലയും രാജീവിനായിരുന്നു. പൂജ്യത്തില്‍ നിന്നാണ് പുതുച്ചേരിയില്‍ ബിജെപി ഭരണം പിടിക്കുന്ന നിലയിലേക്ക് വളര്‍ന്നത്. കോണ്‍ഗ്രസിനെ തകര്‍ത്താണ് ബിജെപി പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപികരിച്ചത്. ഇതാണ് രാജീവിനെ കേന്ദ്രമന്ത്രിസഭയില്‍ മോദി ഉള്‍പ്പെടുത്താന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: