ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭ പുനസംഘടനയില്‍ മുതിര്‍ന്നവര്‍ ഉള്‍പ്പെടെ 12 മന്ത്രിമാര്‍ക്ക് സ്ഥാനചലനം. ഏറ്റവുമൊടുവിലത്തെ വാര്‍ത്ത പ്രകാരം നിയമകാര്യമന്ത്രിയും ഐടി മന്ത്രിയുമായ രവിശങ്കര്‍ പ്രസാദും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും സ്ഥാനം നഷ്ടമായ മന്ത്രിമാരില്‍ പ്രമുഖരാണ്. ഈയിടെ ഐടി ചട്ടം നടപ്പാക്കുന്നതിനെതുടര്ന്ന് രവിശങ്കര്‍ പ്രസാദും ട്വിറ്റര്‍, ഫേസ് ബുക്ക്, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളും തമ്മില്‍ വലിയ വാഗ്വാദം നടന്നിരുന്നു. ഇവര്‍ക്ക് സുപ്രധാനമായ സംഘടന ചുമതലകള്‍ നല്‍കുമെന്നറിയുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് മുതല്‍ പുതുമുഖക്കാരന് ബാബുല്‍ സുപ്രിയോ വരെ 12 മന്ത്രിമാര്‍ക്കാണ് സ്ഥാനം നഷ്ടമാകുന്നത്. കോവിഡ് രണ്ടാം തരംഗം വരെ മോദി മന്ത്രിസഭയിലെ താരം തന്നെയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന്. മിതഭാഷിയായ ഇദ്ദേഹത്തിന് പക്ഷെ രണ്ടാം തരംഗത്തിലെ വെല്ലുവിളികള്‍ നേരിടുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
വിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാല്‍ നിശാങ്ക് ഏറെ പേരെടുത്ത കേന്ദ്രമന്ത്രിയായിരുന്നു. വിവാദങ്ങളില്ലാതെ ഉന്നതവിദ്യാഭ്യാസരംഗത്തെ മുന്നോട്ട് നയിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. പക്ഷെ ആരോഗ്യകാരണങ്ങളാണ് പടിയിറക്കത്തിന് കാരണം.
കര്‍ണ്ണാടകയില്‍ നിന്നുള്ള രാസവള മന്ത്രി സദാനന്ദ ഗൗഡയും രാജിവെച്ചവരില്‍ പ്രമുഖനാണ്. കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്വര് രാജിവെച്ചിട്ടുണ്ട്.
ബംഗാളില്‍ നിന്നുള്ള ബാബുല്‍ സുപ്രിയോ കേന്ദ്രസഹമന്ത്രിയായിരുന്നു. ബംഗാളില്‍ ജനപ്രിയനാണ് ഗായകന് കൂടിയായ ബാബുല്‍ സുപ്രിയോ. ബംഗാളില്‍ നിന്നുള്ള മറ്റൊരു കേന്ദ്ര സഹമന്ത്രി ദേബശ്രീ ചൗധരിയും രാജിവെച്ചവരില്‍ പെടുന്നു. മറ്റൊരു കേന്ദ്ര സഹമന്ത്രി പ്രതാപ് സാരംഗിയും രാജിവെച്ചു. ഒഡീഷയില്‍ നിന്നുള്ള മന്ത്രിയായിരുന്നു പ്രതാപ് സാരംഗി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: