ന്യൂദല്‍ഹി: യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് രമണയാണ് ഹര്‍ജി പരിഗണിച്ചത്. റൊമാനിയന്‍ അതിര്‍ത്തിയില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നെന്നും ഇവരെ രക്ഷിക്കാന്‍ കോടതി ഇടപെടണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
എന്നാല്‍, വിഷയത്തില്‍ ‘കോടതിക്ക് എന്തുചെയ്യാന്‍ കഴിയുമെന്നും താന്‍ പറഞ്ഞാല്‍ യുദ്ധം നിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കുമോ എന്നും ചീഫ് ജസ്റ്റിസ് രമണ ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്ലരീതിയില്‍ രക്ഷാദൗത്യം നടത്തുന്നുണ്ടെന്നും കോടതി.
വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിയെന്ന് അഭിഭാഷകന് അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്നും അവര്‍ കൊടും തണുപ്പില്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഞങ്ങള്‍ക്ക് അവരോട് സഹതാപമുണ്ട്. എന്നാല്‍ കോടതിക്ക് എന്തുചെയ്യാന്‍ കഴിയും’, വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് മറുപടി നല്കി. സ്ഥിതിഗതികള്‍ മനസിലാക്കാന്‍ ഇന്ത്യയുടെ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെടുമെന്നും വിഷയം ലിസ്റ്റ് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏകദേശം 30 ഓളം പെണ്‍കുട്ടികള്‍ ഉക്രേനിയന്‍ അതിര്‍ത്തിയില്‍ ഭക്ഷണമില്ലാതെ 6 ദിവസമായി കുടുങ്ങിക്കിടക്കുകയാണെന്ന് കേസ് ഉന്നയിച്ച അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: