ന്യൂദല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ ഏറെ നാളുകളായി പുകഞ്ഞു കൊണ്ടിരിക്കുന്ന തര്‍ക്കം ഒടുവില്‍ പൊട്ടിത്തെറിയിലേക്ക്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞു നില്ക്കുന്ന സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു. പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ‘പ്രഗതിശീല് കോണ്‍ഗ്രസ്’ എന്ന പേരിലാണ് പാര്‍ട്ടി.
ഈ മാസം 11ന് പുതിയ പാര്‍ട്ടി സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. സച്ചിന് പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാര്‍ഷിക ദിനമായ അന്ന് റാലി നടത്തിയായിരിക്കും പ്രഖ്യാപനം.
ഗെഹ്ലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പല ശ്രമങ്ങളും നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ മെയ് 29ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്‍കൈയെടുത്തു ഇരുവരേയും ഒന്നിച്ചിരുത്തി സംസാരിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം പിണക്കങ്ങള്‍ മറന്നു ഒറ്റക്കെട്ടായി നീങ്ങാനും ധാരണയിലെത്തിയിരുന്നു. അതിനിടെയാണ് സച്ചിന്റെ അപ്രതീക്ഷിത നീക്കം.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനം ഐപാക് ആണ് സച്ചിന്റെ പാര്‍ട്ടി രൂപീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രില്‍ 11നു സച്ചിന് നടത്തിയ നിരാഹാര സമരവും കഴിഞ്ഞ മാസം അജ്മീറില്‍ നിന്നു ജയ്പുര്‍ വരെ സച്ചിന് നടത്തിയ അഞ്ച് ദിവസത്തെ യാത്രയുടേയും സംഘാടകര്‍ ഐപാക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: