ലഖ്നൗ: അയോധ്യയില്‍ ശ്രീരാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നേറുന്നു. ഭഗവാന് ശ്രീരാമന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങള്‍ കൊത്തിയെടുക്കാനുള്ള രണ്ട് കൂറ്റന്‍ സാളഗ്രാമശിലകള്‍ അയോധ്യയില്‍ എത്തി. നേപ്പാളിലെ ഗണ്ഡകീനദീതീരത്തു നിന്നുള്ള ശിലകള്‍ക്ക് അയോധ്യയില്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്.
ആചാര്യന്മാരും സംന്യാസിവര്യന്മാരും ഭക്തരും ചേര്‍ന്ന് ശിലകളെ മാല ചാര്‍ത്തി സ്വീകരിച്ചു. മ്യാഗ്ഡി, മുസ്താങ് ജില്ലകളിലൂടെ ഒഴുകുന്ന കാളി ഗണ്ഡകിയുടെ തീരത്ത് മാത്രം കാണപ്പെടുന്ന സാളഗ്രാമശിലകള്‍ സീതയുടെ ജന്മസ്ഥലമായ നേപ്പാളിലെ ജനകപൂരിയില്‍ നിന്ന് ട്രക്കുകളിലാണ് അയോധ്യയിലെത്തിച്ചത്.
കഴിഞ്ഞ ദിവസം ഗോരഖ്പൂരില്‍ ശിലകള്‍ക്ക് സ്വീകരണം നല്കി. ജനകപുരിയിലെ ദാമോദര്‍ കുണ്ഡില്‍ നിന്നാണ് ശിലകള്‍ കൊണ്ടുവന്നത്. സമുദ്രനിരപ്പില്‍ നിന്ന് 6,000 അടി ഉയരത്തിലാണ് ഈ സ്ഥലം. കോടിക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ള രണ്ട് ശിലകള്‍ക്കും കൂടി ഏകദേശം 34 ടണ്‍ ഭാരമുണ്ട്. ഒന്നിന് 18 ടണ്ണും മറ്റൊന്നിന് 16 ടണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: