മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ ആര്‍തര്‍ റോഡ് ജയിലിലേക്ക് അയച്ചു. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചുകൊണ്ട് ഇഡിയുടെ പിഎംഎല്‍എ കോടതി തിങ്കളാഴ്ചയാണ് ഉത്തരവിട്ടത്.
താക്കറെ മന്ത്രിസഭയിലെ എന്‍സിപിയുടെ മന്ത്രിമാരായ നവാബ് മാലിക്കും അനില്‍ ദേശ് മുഖും കഴിയുന്ന ആര്‍തര്‍ ജയിലിലേക്കാണ് സഞ്ജയ് റാവുത്തിനെയും അയയ്ക്കുക. 14 ദിവസം സഞ്ജയ് റാവുത്ത് ജയിലില്‍ കഴിയേണ്ടിവരും.
ഇഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയത്. ഇഡി കസ്റ്റഡിയില്‍ ഉപദ്രവമൊന്നുമുണ്ടായില്ലെന്ന് സഞ്ജയ് റാവുത്ത് അറിയിച്ചതിനാല്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണവും മരുന്നും ജയിലില്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു.
കോടികളുടെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും നടന്ന പത്ര ചവ്ള്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണഅ ഇഡി സഞ്ജയ് റാവുത്തിന്റെ ഭാണ്ഡൂപിലെ വീട് റെയ് ഡ് ചെയ്തത്. പിന്നീട് ഇഡിയുടെ സൗത്ത് മുംബൈയിലെ ബല്ലാഡ് എസ്റ്റേറ്റിലേക്ക് കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. റെയ്ഡില്‍ സഞ്ജയ് റാവുത്തിന്റെ വീട്ടില്‍ നിന്നും 11.5 ലക്ഷം രൂപയുടെ കണക്കില്‍പെടാത്ത പണവും പിടിച്ചിരുന്നു.
ഇനി അധികം വൈകാതെ പേള്‍ അഴിമതിക്കേസിലും ഇഡി സഞ്ജയ് റാവുത്തിനെ ചോദ്യം ചെയ്യാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം പത്ര ചവ്ള്‍ കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിനെ ഇഡി 10 മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. പ്രധാനകുറ്റവാളിയായ പ്രവീണ്‍ റാവുത്തില് നിന്നും 3.3 കോടിയുടെ കള്ളപ്പണം വര്‍ഷ റാവുത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിരുന്നു.
ഗുരു ആശിശ് കണ്‍സ്ട്രക്ഷന്‍ വഴി ഹൗസിങ് ഡവലപ് മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലി. കള്ള ഇടപാട് നടത്തിയത്. സഞ്ജയ് റാവുത്തിന്റെ അടുത്ത ആളായ പ്രവീണ്‍ റാവുത്താണ് ഗുരുആശിശ് കണ്‍സ്ട്രക്ഷനിലെ ഡയറക്ടര്‍മാരില്‍ ഒരാള്‍. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമായ മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഏരിയ ഡവലപ് മെന്റ് അതോറിറ്റി (എംഎച്ച് എഡിഎ)യുടേതാണ് കോടികള്‍ വിലമതിക്കുന്ന സ്ഥലം. സഞ്ജയ് റാവുത്തുമായി ചേര്‍ന്ന് ഈ സ്ഥലം കൈക്കലാക്കിയതു വഴി 1200 കോടിയുടെ ലാഭമാണ് പ്രവീണ്‍ റാവുത്തിന്റെ ഗുരു ആശിശ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിക്ക് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: