ചെന്നൈ: അഴിമതിക്കേസില്‍ എഐഎഡിഎംകെ മുന്‍ നേതാവ് വികെ ശശികലയുടെ 100 കോടി വരുന്ന വസ്തുവകകള്‍ പിടിച്ചെടുത്ത് ആദായ നികുതിവകുപ്പ് .തമിഴ്നാട് പയനൂര്‍ ഗ്രാമത്തിലെ 24 ഏക്കര്‍ ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ഇതില്‍ പെടും. ഇത് പണ്ട് ശശികല സംഗീത സംവിധായകനും ഇളയരാജയുടെ സഹോദരനുമായ ഗംഗൈ അമരനെ ഭീഷണിപ്പെടുത്തി നേടിയതാണെന്ന് പറയപ്പെടുന്നു. 1994ല്‍ ഗംഗൈ അമരനെ ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലേക്ക് വിളിച്ചുവരുത്തി 24 ഏക്കറോളം ഭൂമിയും ഫാം ഹൗസും ഭീഷണിപ്പെടുത്തി 13.1 ലക്ഷം രൂപയ്ക്ക് എഴുതിവാങ്ങിയതാണെന്ന് പറയുന്നു.
1991 നും 1996 നും ഇടയില്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് വാങ്ങിയ ഈ 11 വസ്തുവകകള്‍ക്ക് മതിപ്പ് വില 100 കോടി വരും. ജയലളിതയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത, ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന് എന്നിവരുടെ 11 വസ്തുവകകളുടെ പട്ടിക ഉണ്ടാക്കിയിരുന്നു. കര്‍ണാടക പ്രത്യേക കോടതിയുടെ മുന്‍ ജഡ്ജി ജോണ്‍ മൈക്കല്‍ കുന്‍ഹയുടെ വിധി അനുസരിച്ച് ബിനാമി ട്രാന്സാക്ഷന് ആക്ടിന് കീഴില്‍ നികുതി വകുപ്പ് ബന്ധിപ്പിച്ചിരുന്നു.
വസ്തുവകകളുടെ പുറത്ത് ലാന്റ് റജിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ് അറ്റാച്ച്മെന്റ് നോട്ടീസ് പതിച്ചിട്ടുണ്ട്. ഈ വസ്തവകകള്‍ വി.കെ. ശശികലയ്ക്ക് തുടര്‍ന്നും ഉപയോഗിക്കാമെങ്കിലും ഏതെങ്കിലും തരത്തിലുള്ള കൈമാറ്റം നടത്താനാകില്ല. ഈ വര്‍ഷം ആദ്യമാണ് നാലു വര്‍ഷം ജയിലില്‍ കിടന്ന ശേഷം ശശികല പുറത്തെത്തിയത്. ജയലളിത മരണമടഞ്ഞ 2016 ന് ശേഷം ശശികല എഐഎഡിഎംകെ യുടെ ചുമതല ഏറ്റെടുത്തിരുന്നെങ്കിലും അനധികൃത സ്വത്ത് സമ്ബാദന കേസില്‍ സുപ്രീംകോടതി വിധി വന്നതോടെ പുറത്താക്കപ്പെടുകയായിരുന്നു.
ഈ വര്‍ഷം ഏപ്രില്‍ – മെയ് മാസം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് ഇവര്‍ പറഞ്ഞു. അടുത്തിടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ വീട്ടില്‍ ശശികല എത്തിയിരുന്നു. ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ സ്വത്ത് കണ്ട്കെട്ടുന്നതിന് മുന്‍പ് ശശികലയ്ക്കുള്ള നോട്ടീസ് ഉച്ചത്തില്‍ വായിച്ചു. പിന്നീട് ചെണ്ടകൊട്ടി ബംഗ്ലാവും സ്ഥലവും ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഇതുവരെ ശശികലയുടെ പേരിലുണ്ടായിരുന്ന 1900 കോടിയുടെ 84 വസ്തുവകകള്‍ കണ്ടുകെട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: