ന്യൂദല്‍ഹി: സുപ്രീംകോടതി ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി. പ്രധാനമന്ത്രിയെ പഞ്ചാബില്‍ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടാണ് നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി സന്ദേശം എത്തിയത്. കേസ് പരിഗണിക്കുന്നതിന്റെ തൊട്ടുമുമ്പായിരുന്നു ഇത്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുക്കുന്നു. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ വിട്ടുനില്‍ക്കണം. 1984 സിഖ് വംശഹത്യയ്ക്ക് ഉത്തരവാദികളായ ആരെയും കണ്ടെത്താനായിട്ടില്ല. അതിനാല്‍ പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതിന്റെ പേരില്‍ കര്‍ഷകരെ ശിക്ഷിച്ചാല്‍ അതു പൊറുക്കാനാവാത്ത തെറ്റാവും. യുഎസ്എയിലെ സിഖ് ഫോര്‍ ജസ്റ്റിസിന്റെ ജനറല്‍ കൗണ്‍സിലിന്റേതാണ് സന്ദേശമെന്നും മൊബൈല്‍ ഫോണില്‍ ലഭിച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു. ജഡ്ജിമാര്‍ക്കു പുറമെ സുപ്രീംകോടതിയിലെ നൂറോളം അഭിഭാഷകര്‍ക്കും ഒരേസമയം ഭീഷണി സന്ദേശമെത്തി. സന്ദേശത്തെക്കുറിച്ച് ദല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെ പഞ്ചാബും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയും സംയോജിപ്പിച്ച് പരമാധികാര സിഖ് രാഷ്ട്രം സ്ഥാപിക്കുകയെന്നതാണ് സിഖ് ഫോര്‍ ജസ്റ്റിസിന്റെ പ്രഖ്യാപിത ലക്ഷ്യം. 2007 ഒക്ടോബര്‍ 14 ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ സംഘടനയെ 2019 ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐയാണ് സിഖ് ഫോര്‍ ജസ്റ്റിസിന് പണം നല്‍കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: