ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയയ്ക്കാനുള്ള ദല്‍ഹി ഹൈക്കോടതിയുടെ തീരുമാനം തടഞ്ഞ് സുപ്രീംകോടതി. കോവിഡ് രോഗികള്‍ക്ക് രാജ്യതലസ്ഥാനത്ത് ഓക്സിജന്‍ വിതരണം ചെയ്യാനുള്ള നിര്‍ദേശം പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു ദല്‍ഹി ഹൈക്കോടതി കോടതിലക്ഷ്യനോട്ടീസയക്കാന് തീരുമാനിച്ചത്.
എന്നാല്‍ സുപ്രീംകോടതി ദല്‍ഹി ഹൈക്കോടതിയുടെ ഈ വിധി സ്റ്റേ ചെയ്തു. പകരം 700 മെട്രിക് ടണ്‍ ഓക്സിജന്‍ ദിവസേന ദല്‍ഹിയ്ക്ക് നല്‍കാനും കേന്ദ്രത്തിന് നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ബോധിപ്പിക്കാനും സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
‘ഉദ്യോഗസ്ഥരെ ജയിലിലടച്ചതുകൊണ്ട് നഗരത്തില്‍ ഓക്സിജന്‍ എത്തിക്കാനാവില്ല. നമുക്ക് ജീവിതങ്ങള്‍ രക്ഷപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താം,’ നേരത്തെ കേസില്‍ വാദം കേട്ട സുപ്രിംകോടതി പറഞ്ഞു. ദല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം മെയ് 3നുള്ളില്‍ പരിഹരിക്കാന്‍ ഏപ്രില്‍ 30ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ചൊവ്വാഴ്ചയാണ് ദല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യനോട്ടീസ് അയയ്ക്കാന്‍ തുനിഞ്ഞത്. തലസ്ഥാന നഗരിയില്‍ വേണ്ടത്ര ഓക്സിജന്‍ എത്തിക്കാത്തതിന്റെ പേരില്‍ കോടതിയലക്ഷ്യനോട്ടീസ് അയയ്ക്കാതിരിക്കാനുള്ള കാരണം കാണിക്കാനാണ് ദല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷയിന്മേലാണ് ബുധനാഴ്ച ഹൈക്കോടതി നീക്കത്തെ സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി ഉത്തരവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: