ന്യൂദല്‍ഹി : കാര്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയ കേജ്രിവാള് സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ദല്‍ഹി ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഈ ഉത്തരവ് അസംബന്ധമാണ്. ഇത്രയുമായിട്ടും എന്തുകൊണ്ടാണ് ഉത്തരവ് പിന്‍വലിക്കാത്തതെന്നും ജസ്റ്റിസുമാരായ വിപിന്‍ സാംഘി, ജസ്റ്റിസ് ജംഷീത് സിങ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
കാര്‍ പോലെയുള്ള സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരിലും മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് അസംബന്ധമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്. നിങ്ങള്‍ മാസ്ക് ധരിക്കേണ്ടതുണ്ടോയെന്നും ദല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാഹുല്‍ മെഹ്റയോട് ഹൈക്കോടതി ചോദിച്ചു.
കോവിഡിന്റെ മാറിയ സാഹചര്യത്തിലും ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടോ. മുമ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഈ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് മുമ്പില്‍ ശരിവെച്ച ഉത്തരവിനെതിരെ അപ്പീല്‍ വന്നിരുന്നെങ്കില്‍ അതി തിരുത്തിയേനെയെന്നും കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: