ഗുവാഹത്തി: പ്രതിശ്രുതവരനെ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത് ആസാമില്‍ താരമായി മാറിയ വനിതാ എസ്ഐയെ അതേ അഴിമതികേസില്‍ അറസ്റ്റ് ചെയ്തു. ആസാമിലെ നാഗണ്‍ ജില്ലയിലെ കാലിയബോര്‍ സ്റ്റേഷനിലെ എസ്ഐയായ ജുന്‍മോണി രാഭയെയാണ് രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം പോലീസ് അറസ്റ്റ് ചെയ്തത്. മജൗലി കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
സാമ്പത്തിക തട്ടിപ്പ് പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രതിശ്രുത വരന് റാണാ പൊഗാങ്ങിനെ അറസ്റ്റ് ചെയ്തതോടെയാണ് ജുന്‍മോണി താരമായത്. ഈ വര്‍ഷം നവംബറിലാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഒഎന്‍ജിസിയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് റാണ തട്ടിപ്പ് നടത്തിയെന്നു കാട്ടിയായിരുന്നു ജുന്‍മോണി ഇയാളെ അറസ്റ്റ് ചെയ്തത്.
ഇതോടെ പ്രസിദ്ധയായ ഇവര്‍ക്ക് മാധ്യമങ്ങള്‍ ‘ലേഡി സിങ്കം’ എന്ന വിശേഷണം നല്‍കിത്തുടങ്ങി. ഇതിനിടയില്‍ ജുന്മോണിയാണു തങ്ങളെ റാണെയ്ക്കു പരിചയപ്പെടുത്തിയെന്നു കാട്ടി ഇരകള്‍ രംഗത്തുവന്നതോടെയാണു കുരുക്ക് മുറുകിയത്. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് എസ്ഐക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണത്തെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ചില ടെലിഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ന്നതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: