ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതി(സിഎഎ) പ്രകാരം ബുധാഴ്ച മധ്യപ്രദേശില്‍ താമസിക്കുന്ന ആറ് പാക്കിസ്ഥാനി കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കി. മതപരമായ പീഡനം നേരിട്ടവരാണ് ഈ കുടിയേറ്റക്കാരെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ‘അയല്‍ രാജ്യങ്ങളില്‍നിന്ന് മതപരമായ പീഡനം നേരിട്ട് ഇവിടെയെത്തിയ ആറു ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കിയിരിക്കുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.’- മിശ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൗരത്വം ലഭിച്ചവരില്‍ നന്ദ്ലാല്, അമിത് കുമാര്‍ എന്നിവര്‍ ഭോപ്പാലില്‍ താമസിക്കുന്നു. അര്‍ജുന്‍ദാസ് മന്ചന്ദാനി, ജയ്റാം ദാസ്, നാരായണ്‍ ദാസ്, സൗശല്യ ബായി എന്നിവര്‍ മന്ദ്സോറില്നിന്നുള്ളവരാണ്. ‘സര്‍ക്കാര്‍ പൗരത്വം നല്‍കിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കഴിഞ്ഞ 31 വര്‍ഷമായി ഇന്ത്യക്കാരനോ, പാക്കിസ്ഥാനിയോ അല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ഇന്ത്യന്‍ പൗരനാണ്’- മന്ചന്ദാനി പറഞ്ഞു. 1988നും 2005നും ഇടയില്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്ന് മധ്യപ്രദേശില്‍ എത്തിയവരാണ് ഇവരെന്ന് അധികൃതര്‍ അറിയിച്ചു.
തുടര്‍ന്നാണ് ഇവര്‍ക്ക് സിഎഎയുടെ കീഴില്‍ പൗരത്വം നല്‍കുന്നത്. 2014 ഡിസംബറിന് മുന്‍പ് മതപരമായ പീഡനം നേരിട്ട് പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുന്നതിന് 2019-ല്‍ പാസാക്കിയ നിയമമാണ് സിഎഎ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: