കൊല്‍ക്കൊത്ത: ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമതയെ തോല്പിച്ച സുവേന്ദു അധികാരിയെ വേട്ടയാടാനുള്ള കരുനീക്കം മമത ആരംഭിച്ചു. ഒരു ലക്ഷം രൂപ വിലവരുന്ന ദുരിതാശ്വാസത്തിനുള്ള സാമഗ്രികള്‍ മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ചാണ് പ്രതിപക്ഷ നേതാവുകൂടിയായ സുവേന്ദു അധികാരിയ്ക്കും സഹോദരന് സൗമേന്ദു അധികാരിക്കും എതിരെ കേസെടുത്തിരിക്കുന്നത്.
ക്രാന്തി മുനിസിപ്പാലിറ്റി ഓഫീസിന്റെ ഗോഡൗണിന്റെ പൂട്ട് നിര്‍ബന്ധപൂര്‍വ്വം തുറന്ന് ദുരിതാശ്വാസത്തിനുള്ള ഒരു ലക്ഷം രൂപയുടെ സാമഗ്രികള്‍ മോഷ്ടിച്ചുവെന്ന ക്രാന്തി മുനിസിപ്പില്‍ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗമായ രത്നദീപ് മന്നയുടെ പരാതിയിലാണ് നടപടി. ക്രാന്തി പൊലീസ് കേസെടുത്തു.
ഇതോടെ ബിജെപിയും തൃണമൂലും തമ്മില്‍ ഏറ്റുമുട്ടലിന്റെ മറ്റൊരു പാത കൂടി തുറക്കുകയാണ്. ഇതിന് പുറമെ സുവേന്ദുവിന്റെ അടുത്ത അനുയായി രാഖല്‍ ബേരയെ തൊഴില്‍ വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ് നടത്തിയെന്നാരോപിച്ച് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം 18 ബിജെപി കാര്യകര്‍ത്തകള്‍ക്ക് സാധനങ്ങള്‍ കൊടുക്കുന്നതില്‍ നിന്നും കടയുടമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തൃണമൂല്‍ നീക്കത്തെ വിമര്‍ശിച്ച് ബംഗാളിലെ ബിജെപി മോര്‍ച്ച അധ്യക്ഷ കേയ ഘോഷ് ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. ഇത്രയും നേതാക്കളെ തൃണമൂല്‍ കരിമ്പട്ടികയില്‍ ഉള്പ്പെടുത്തിയിരിക്കുന്നതായറിയിക്കുന്ന പോസ്റ്ററും കേയ ഘോഷ് പുറത്തുവിട്ടിരുന്നു. ഇതിനെ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് ശക്തമായി എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: