ചെന്നൈ: തമിഴ്നാട് ഇന്ത്യയിലെ മറ്റൊരു കശ്മീരായി മാറുന്നുവെന്ന് വിമര്‍ശിച്ച യൂട്യൂബര്‍ മാരിദാസിനെ ഡിഎംകെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
തന്റെ ഒരു യൂട്യൂബ് വീഡിയോയിലാണ് തമിഴ്നാട് മറ്റൊരു കശ്മീരാകുന്നുവെന്ന് മാരിദാസ് വിമര്‍ശിച്ചത്. ഡിഎംകെ സര്‍ക്കാരിനെതിരായ വിമര്‍ശനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് തമിഴ്നാട് പൊലീസ് മാരിദാസിനെ അറസ്റ്റ് ചെയ്തതെന്നറിയുന്നു.
ബിപിന്‍ റാവത്തിന്റെ മരണത്തെ ഡിഎംകെയും ഡികെയും അപമാനിച്ചുവെന്ന് മാരിദാസ് ട്വീറ്റ് ചെയ്തിരുന്നു. വിഘടനവാദികളുടെ ആദ്യത്തെ ചോയ്സാണ് ഡിഎംകെ സര്‍ക്കാരെന്നും മാരിദാസ് വാദിക്കുന്നു. തമിഴ്നാട് കുറെശ്ശെയായി ഡിഎംകെ ഭരണത്തില്‍ കശ്മീരായി മാറിക്കൊണ്ടിരിക്കുന്നോ എന്ന സംശയവും മാരിദാസ് പ്രകടിപ്പിച്ചിരുന്നു. ബിപിന്‍ റാവത്തിന്റെ മരണത്തില്‍ മുസ്ലിങ്ങളും മറ്റും സന്തോഷിക്കുകയായിരുന്നുവെന്നും മാരിദാസ് ആരോപിക്കുന്നു. കോയമ്പത്തൂരിലെ പീലമേടിലെ കോളെജ് വിദ്യാര്‍ത്ഥികള്‍ വൈനും കേക്കും മുറിച്ച് മുദ്രാവാക്യം മുഴക്കി ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചുവെന്നും മാരിദാസം ആരോപിക്കുന്നു.
പൊലീസ് കസ്റ്റഡിയില്‍ നിന്നും പുറത്തുവന്ന രാമനാഥപുരത്തെ മണികണ്ഠന്റെ മരണത്തെച്ചൊല്ലിയും മാരിദാസ് ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഡിഎംകെ സര്‍ക്കാരിന്റെ കീഴിലെ പൊലീസിനെക്കൊണ്ട് എല്ലാവരും മടുത്തിരിക്കുകയാണെന്ന് മണികണ്ഠന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി മാരിദാസ് പറയുന്നു.
തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെ കടുത്ത വിമര്‍ശകനായ മാരിദാസിന് യൂട്യൂബില്‍ നാല് ലക്ഷം ഫോളോവേഴ്സുണ്ട്. തന്റെ വീഡിയോകളിലൂടെ ഡിഎംകെ, ഡികെ എന്നീ പാര്‍ട്ടികളെയും ഹിന്ദു വിദ്വേഷികളായ സംഘടനകളെയും അദ്ദേഹം വിര്ശനവിധേയമാക്കുന്നു. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്യുന്ന വീഡിയോകളാണ് മാരിദാസിന്റേത്.
വാറണ്ടോ സമന്‍സോ ഇല്ലാതെയാണ് കെ. പുതൂരിലെ സൂര്യനഗറിലെ വീട്ടില്‍ നിന്നും മാരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം എത്തിയതോടെ മാരിദാസിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപിപ്രവര്‍ത്തകരും അഭിഭാഷകരും മറ്റും വീടിനു മുന്പില് എത്തി. ബിജെപി പ്രവര്‍ത്തകര്‍ സമന്‍സോ വാറന്റോ ചോദിച്ചപ്പോള്‍ പൊലീസ് അത് നല്‍കിയില്ല.
ഒരു ഘട്ടത്തില്‍ പൊലീസ് മാരിദാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡപ്യൂട്ടി കമ്മീഷണര്‍മാരായ ടി.കെ. രാജശേഖരനും തങ്കദുരൈയും എത്തിയിരുന്നു. മാരിദാസിന്റെ ലാപ് ടോപും മൊബൈലും പൊലീസ് കൊണ്ടുപോയി.
ഡിഎംകെ പൊലീസിനെതിരെ ഒട്ടേറെ പരാതികള്‍ മാരിദാസ് ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബെനികസിന്റെയും അച്ഛന്റെയും കസ്റ്റഡി മരണം അന്വേഷണിക്കണമെന്ന് ഡിഎംകെ ആവശ്യമുന്നയിച്ചിരുന്നു. സിബി ഐ അന്വേഷണം വരെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അധികാരത്തിലെത്തിയതോടെ ഈ കേസില്‍ ഡിഎംകെ അത്ര താല്പര്യം കാട്ടുന്നില്ലെന്നും മാരിദാസ് വിമര്‍ശിക്കുന്നു. തമിഴ്നാട്ടിലെ മാധ്യമങ്ങളുടെ പക്ഷപാതിത്വവും മാരിദാസ് തുറന്ന് കാട്ടുന്നു.
ഡിഎംകെ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ ആര്‍എസ്എസിനെയും ബിജെപിയെയും വേട്ടയാടുകയാണ്. യൂട്യൂബ് ചാനല്‍ വിമര്ശകന് കിഷോര്‍ കെ സ്വാമി, ബിജെപിയുടെ കല്യാണ്‍ രാമന് എന്നിവരെ ഗുണ്ടാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ മൂന്നാമത്തെ പേര് മാരിദാസിന്റേതാണ്.
എല്ലാറ്റിനും ഒരു പരിധിയുണ്ടെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈ നല്കുന്ന താക്കീത്. ഇപ്പോള്‍ ട്വിറ്ററില്‍ ഐ സപ്പോര്‍ട്ട് മാരിദാസ് (ഞാന്‍ മാരിദാസിനെ പിന്തുണയ്ക്കുന്നു) എന്ന ടാഗ് ട്രെന്‍ഡായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: