×
login
ഫോണ്‍ വീണ്ടെടുക്കാന്‍ അണക്കെട്ടില്‍ നിന്നുംഒഴുക്കി കളഞ്ഞത് 21 ലക്ഷം ലിറ്റര്‍ വെള്ളം; ചത്തീസ്ഗഡില്‍ ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

ഞായറാഴ്ച ഖേര്‍കട്ട അണക്കെട്ടില്‍ അവധി ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം

റായ്പൂര്‍ : ഫോണ്‍ വീണ്ടെടുക്കാന്‍  അണക്കെട്ടില്‍  നിന്ന് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ചതിന് ഛത്തീസ്ഗഡിലെ  സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

ഉത്തര  ബാസ്റ്റര്‍ കാങ്കര്‍ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഫുഡ് ഇന്‍സ്‌പെക്ടറായ രാജേഷ് വിശ്വാസ് ഈ പണി കാട്ടിയത്. സംഭവം വിവാദമായതോടെ വെള്ളം ഉപയോഗശൂന്യമായിരുന്നുവെന്നും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും  ''വാക്കാല്‍ അനുവാദം'' വാങ്ങിയ ശേഷമാണ് വെളളം വറ്റിച്ചതെന്നും  അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് രാജേഷ് വിശ്വാസ്.

ഞായറാഴ്ച ഖേര്‍കട്ട അണക്കെട്ടില്‍ അവധി ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. അണക്കെട്ടില്‍ വീണ തന്റെ ഫോണ്‍ കണ്ടെത്താന്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധരെ വിളിച്ചെങ്കിലും പിന്നീട്  വെള്ളം വറ്റിക്കാന്‍ രണ്ട് ഡീസല്‍ പമ്പുകള്‍ എത്തിച്ചതായി  രാജേഷ് വിശ്വാസ്  പറഞ്ഞു.

പമ്പുകള്‍ നാല് ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയും 21 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കികളയുകയും ചെയ്തു. 1,500 ഏക്കര്‍ കൃഷിയിടത്തില്‍ ജലസേചനം നടത്താവുന്നത്ര വെളളമാണ് ഇങ്ങനെ ഒഴുക്കി കളഞ്ഞത്.  


''രണ്ടോ മൂന്നോ അടി ആഴത്തിലാണെങ്കില്‍ ഫോണ്‍  തീര്‍ച്ചയായും കണ്ടെത്താനാകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഉടന്‍ സബ്  ഡിവിഷണല്‍ ഓഫീസറെ  വിളിച്ച്   അടുത്തുള്ള കനാലിലേക്ക് കുറച്ച് വെള്ളം ഒഴുക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മൂന്നോ നാലോ അടി  വെള്ളം വറ്റിച്ചാല്‍ പ്രശ്നമില്ലെന്നും കൂടുതല്‍ വെള്ളം ലഭിക്കുന്ന കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും സബ്  ഡിവിഷണല്‍ ഓഫീസര്‍  പറഞ്ഞുവെന്നും രാകേഷ് വിശ്വാസ് അവകാശപ്പെട്ടു.ഔദ്യോഗിക വിവരങ്ങള്‍  ഉളളതിനാല്‍ ഫോണ്‍ വീണ്ടെടുക്കേണ്ടിയിരുന്നുവെന്നും വിശ്വാസ് കൂട്ടിച്ചേര്‍ത്തു.

അഞ്ചടി താഴ്ചയില്‍ വെള്ളം ഒഴുക്കിവിടാന്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നതായി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍,  10 അടിയിലേറെ താഴ്ചയില്‍ വെളളം ഒഴുക്കിവിടുകയായിരുന്നു. അതേസമയം വെള്ളം വറ്റിക്കാന്‍ അധികാരമുളള  ഒരു ഉദ്യോഗസ്ഥനില്‍ നിന്നും വിശ്വാസ് അനുമതി വാങ്ങിയിട്ടില്ലെന്ന് കാങ്കര്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക് ശുക്ല  വ്യക്തമാക്കി.

പദവി ദുരുപയോഗം ചെയ്ത്  രാകേഷ് വിശ്വാസ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാക്കി. അതും കഠിനമായ ചൂടുളള കാലാവസ്ഥയില്‍. ഇത് ക്ഷമിക്കാന്‍ കഴിയില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.