×
login
റഷ്യന്‍ ഉപരോധം: ബ്രിട്ടീഷ് സെക്രട്ടറിയുടെ വായടപ്പിച്ച് മന്ത്രി ജയശങ്കര്‍‍; 'റഷ്യയുടെ എണ്ണ‍ കൂടുതല്‍ വാങ്ങുന്നത് യൂറോപ്പ്; അഫ്ഗാനിലെ ചൂടറിഞ്ഞത് ഇന്ത്യ'

ഇന്ത്യയെ റഷ്യയ്‌ക്കെതിരെ ഉപരോധം പഠിപ്പിക്കാന്‍ വന്ന ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ലിസ് ട്രസ്സിന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ വക ഉരുളയ്ക്കുപ്പേരി. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണെന്നായിരുന്നു ഈ വിഷയത്തില്‍ ജയ്ശങ്കര്‍ നല്‍കിയ മറുപടി.

ന്യൂദല്‍ഹി: ഇന്ത്യയെ റഷ്യയ്‌ക്കെതിരെ ഉപരോധം പഠിപ്പിക്കാന്‍ വന്ന ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ലിസ് ട്രസ്സിന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ വക ഉരുളയ്ക്കുപ്പേരി. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണെന്നായിരുന്നു ഈ വിഷയത്തില്‍ ജയ്ശങ്കര്‍ നല്‍കിയ  മറുപടി. കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാന്‍ അഫ്ഗാന്‍ പ്രശ്നമെടുത്തിട്ട ജയശങ്കര്‍ അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിലേറിയതിന്‍റെ ചൂട് കൂടുതല്‍ അറിഞ്ഞത് അടുത്തു കിടക്കുന്ന ഇന്ത്യയാണെന്നും അകലെയുള്ള യൂറോപ്പല്ലെന്നും വിശദീകരിച്ചു.  

യുദ്ധത്തിന് മുന്‍പുള്ളതിനേക്കാള്‍  കൂടുതലായി ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയുടെ പക്കല്‍ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടെന്നും ഉദാഹരണങ്ങള്‍ നിരത്തി ജയശങ്കര്‍ വിശദീകരിച്ചു. ഇതോടെ റഷ്യയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്തുക എന്ന വിഷയത്തില്‍ ഇന്ത്യയും യുകെയും തമ്മിലുള്ള സ്വരഭിന്നത പുറത്തുവന്നു.

റഷ്യയ്‌ക്കെതിരെ ഉപരോധം എന്ന കാര്യം ഇപ്പോള്‍ ഒരു പ്രചാരണം പോലെയായിട്ടുണ്ടെന്നും ജയ്ശങ്കര്‍ അസ്വാരസ്യം മറച്ചുപിടിക്കാതെ പറഞ്ഞു. 45 മിനിറ്റ് നീണ്ട പാനല്‍ ചര്‍ച്ചയില്‍ 'ഉക്രൈന് മേലുള്ള റഷ്യയുടെ ആക്രമണ'മെന്ന് ലിസ് ട്രസ്സ് പല കുറി ആവര്‍ത്തിച്ചെങ്കിലും ജയശങ്കര്‍ റഷ്യ എന്ന വാക്ക് ഉച്ചരിച്ചതേയില്ല . ആദ്യ ഇന്ത്യ-യുകെ സ്ട്രാറ്റജിക് ഫ്യൂച്ചേഴ്‌സ് ഫോറത്തിലായിരുന്നു ഈ ചര്‍ച്ച.


അതിന് ശേഷം ഇരുമന്ത്രിമാരും ചേര്‍ന്ന് നേരിട്ടുള്ള ചര്‍ച്ച നടന്നു. 'റഷ്യയ്‌ക്കെതിരായ ഉപരോധത്തെക്കുറിച്ചുള്ള യുകെയുടെ സമീപനം ഞാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ റഷ്യയുടെ  എണ്ണയിന്മേലുള്ള ആശ്രിതത്വത്തില്‍ നിന്നും യുകെ പൂര്‍ണ്ണമായും മോചനം നേടും. ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണ്. ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ പറയേണ്ട കാര്യമില്ല. ഉക്രൈന്‍ ജനതയെ പിന്തുണക്കാനുള്ള ഉത്തരവാദിത്വം യുകെ സര്‍ക്കാരിനുണ്ട്. '- ലിസ് ട്രസ് പറഞ്ഞു. ചര്‍ച്ചയില്‍ ചൈന ഉക്രൈനെ പലവിധത്തില്‍ സഹായിക്കുന്ന കാര്യവും അവര്‍ എടുത്തുപറഞ്ഞു.  

എന്നാല്‍ യുദ്ധത്തിന് മുന്‍പുള്ളതിനേക്കാള്‍ 15 ശതമാനത്തോളം അധികം എണ്ണയും ഗ്യാസും റഷ്യയില്‍ നിന്നും യൂറോപ്പ് വാങ്ങുന്നതായി ഇതിനുള്ള മറുപടിയില്‍ ജയ്ശങ്കര്‍ തിരിച്ചടിച്ചു.' റഷ്യയില്‍ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്ന പ്രധാനികള്‍ ആരെന്ന് നോക്കിയാല്‍ അത് യൂറോപ്പാണെന്ന് കാണാന്‍ കഴിയും. ഞങ്ങള്‍ക്ക് കൂടുതല്‍ എണ്ണ വരുന്നത് മധ്യേഷ്യയില്‍ നിന്നാണ്. 7.5 മുതല്‍ 8 ശതമാനം വരെയാണ് യുഎസില്‍ നിന്നും കിട്ടുന്നത്. അതിനേക്കാള്‍ എത്രയോ കുറവാണ് റഷ്യയില്‍ നിന്നും വാങ്ങുന്നത്.'-ജയ്ശങ്കര്‍ വ്യക്തമാക്കി.

'എണ്ണവാങ്ങുന്ന കാര്യത്തില്‍ സാമ്പത്തിക അടിയന്തരവും ഇന്ത്യ നോക്കും. എണ്ണ വില ഉയരുമ്പോള്‍ രാജ്യങ്ങള്‍ എവിടെയാണ് കുറഞ്ഞ വിലയ്ക്ക് എണ്ണയെന്ന് നോക്കുന്നത് സ്വാഭാവികമാണ്. പക്ഷെ അടുത്ത രണ്ടോ മൂന്നോ മാസത്തിന് ശേഷം ആരാണ് റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണയും ഗ്യാസും വാങ്ങിയതെന്ന് പരിശോധിക്കുമ്പോള്‍ അത് ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായിരിക്കില്ല (യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നേരെ പരോക്ഷ വിമര്‍ശനം). എന്തായാലും ഇക്കാര്യത്തില്‍ ആദ്യ പത്ത് രാജ്യങ്ങളുടെ ലിസ്റ്റെടുത്താല്‍ അക്കൂട്ടത്തില്‍ ഇന്ത്യ ഉണ്ടാവില്ല.'- ജയശങ്കര്‍ വിദശീകരിച്ചു.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യകതത നല്‍കാന്‍ അഫ്ഗാന്‍ സ്ഥിതിവിശേഷവും ജയശങ്കര്‍ വിശദീകരിച്ചു. ഒരു പ്രശ്‌നം അതിനോടുള്ള സാമീപ്യത്തെ ആശ്രയിച്ചും ഇരിക്കുന്നു. ഇക്കാര്യത്തില്‍ അഫ്ഗാനിസ്ഥാന്‍റെ ഉദാഹരണം ഞാന്‍ പറയും. കഴിഞ്ഞ വേനല്‍ക്കാലത്ത് അഫ്ഗാനിസ്ഥാനിലുണ്ടായ മാറ്റങ്ങള്‍ ഇന്ത്യയില്‍ വലിയ ആഘാതം ഉണ്ടാക്കി. എന്നാല്‍ യൂറോപ്പിലുള്ളവര്‍ക്ക് ഇതത്ര പ്രത്യാഘാതം ഉണ്ടാക്കിയിരിക്കില്ല. താലിബാന്‍ ഭരണത്തില്‍ വരുന്നു എന്നത് ഇന്ത്യയെപ്പോലും യൂറോപ്പിനെ ബാധിച്ചിരിക്കില്ല. താലിബാന്റെ വരവ് ബാധിക്കുന്ന ജനങ്ങളുമായി യൂറോപ്പിലുള്ളവര്‍ അത്ര ഐക്യം പ്രകടിപ്പിച്ചിട്ടുണ്ടാവിവ്വ. ഞാന്‍ പറഞ്ഞുവരുന്നത് ഒരു സംഭവത്തിന്റെ സാമീപ്യം...അതിനോട് അടുത്ത് നിലകൊള്ളുന്നത്....ആ സംഭവത്തിനോടുള്ള പ്രതികരണങ്ങളില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാക്കുമെന്നാണ് പറയുന്നത്'- ജയശങ്കര്‍ ലിസ് ട്രസ്സിനോട് വിശദീകരിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.