ന്യൂദല്‍ഹി : രാജ്യത്തെ 1,514 അര്‍ബന്‍ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുള്ള നാല് സുപ്രധാന സംരംഭങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സഹകര്‍ സേ സമൃദ്ധി’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നത് ലക്ഷ്യമിട്ടാണിത്.
കേന്ദ്ര സഹകരണ മന്ത്രി കൂടിയായ അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് എന്നിവര്‍ നടത്തിയ വിശദ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുപ്രധാന നടപടികള്‍ അറിയിച്ചത്. അര്‍ബന്‍ സഹകരണ ബാങ്കുകളെ പുതിയ ശാഖകള്‍ തുറക്കാന്‍ അനുവദിക്കുക, വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമായി ഒറ്റത്തവണ തീര്‍പ്പാക്കലിന് ഈ ബാങ്കുകള്‍ക്ക് അനുമതി നല്‍കുക, മുന്‍ഗണനാ മേഖലയിലെ വായ്പാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രണ്ട് വര്‍ഷം കൂടി സമയം നല്കല് ആര്‍ബിഐയില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കുക എന്നിവ റിസര്‍വ് ബാങ്ക് വിജ്ഞാപനം ചെയ്തിട്ടുള്ള നടപടികളില്‍ ഉള്‍പ്പെടുന്നു.
അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് അവരുടെ അംഗീകൃത പ്രവര്‍ത്തന മേഖലയില്‍ ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ശാഖകളുടെ എണ്ണത്തിന്റെ 10 ശതമാനം വരെ പുതിയ ശാഖകള്‍ തുറക്കാന്‍ കഴിയുമെന്ന് സഹകരണ മന്ത്രാലയം അറിയിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന്, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ അവരുടെ ബോര്‍ഡില്‍ നയം അംഗീകരിക്കുകയും മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.
ബോര്‍ഡ് അംഗീകൃത പോളിസികള്‍ വഴി ഇപ്പോള്‍ സഹകരണ ബാങ്കുകള്‍ക്ക് സാങ്കേതികമായി എഴുതിത്തള്ളല്‍ പ്രക്രിയയും കടം വാങ്ങുന്നവരുമായി ഒത്തുതീര്‍പ്പും ആകാമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: