കോല്‍ക്കത്ത: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ സഖ്യമായി മത്സരിച്ചാലും ഇനി കാര്യമില്ലെന്ന തിരിച്ചറിവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അ്ധ്യക്ഷ മമത ബാനര്‍ജി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസിനും സിപിഎമ്മിനും ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടാണെന്നും മമത ആരോപിച്ചു. ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം. ‘അവിശുദ്ധ സഖ്യം നിലനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എങ്ങനെ ബിജെപിക്കെതിരെ പോരാടും. ഇടതുപക്ഷം എങ്ങനെ പോരാടും. കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരായ ശക്തികളാണെന്ന് എങ്ങനെ പറയും. ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസുമായോ സിപിഐഎമ്മുമായോ കൈകോര്‍ക്കാനാവില്ല.’ ‘2024 ല്‍ തൃണമൂല്‍ കോണ്‍ഗ്രസും ജനങ്ങളും തമ്മിലുള്ള ഒരു സഖ്യമാണ് മുന്നില്‍ കാണുന്നത്. ഒരു രാഷ്ട്രീയ കക്ഷിയുമായും ചേര്‍ന്ന് മുന്നേറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജനപിന്തുണയോടെ ഞങ്ങള്‍ ഒറ്റക്ക് പോരാടും’ മമത പറഞ്ഞു.
സഖ്യത്തിനില്ലെന്ന മമത ബാനര്‍ജിയുടെ പ്രഖ്യാപനം പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് തുടക്കത്തിലേ വന്‍ തിരിച്ചടിയായി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നൂറില്‍ താഴെ സീറ്റുകളില്‍ ഒതുക്കാമെന്ന് കഴിഞ്ഞ ദിവസം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നിരയിലെ ശക്തമായ സാന്നിധ്യമായ മമത പിന്‍മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: