ബംഗളൂരു: കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി സ്പെഷ്യല്‍ ബെഞ്ച് ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ടു പേരെ തമിഴ്നാട്ടില്‍ പോലീസ് അറസ്റ്റ് ചെയ്തു. വധഭീഷണിയെ തുടര്‍ന്ന് വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു.
തമിഴ്നാട് തൗഹീദ് ജമാ അത്തിന്റെ (ടിഎന്‍ടിജെ) ഭാരവാഹികളായ കോവൈ റഹ്മത്തുള്ള, എസ്. ജമാല്‍ മുഹമ്മദ് ഉസ്മാനി എന്നിവരാണ് അറസ്റ്റിലായത്. കോവൈ റഹ്മത്തുള്ളയെ തിരുന്നെല്‍വേലിയില്‍ നിന്നും എസ്. ജമാല്‍ മുഹമ്മദ് ഉസ്മാനിയെ തഞ്ചാവൂരില്‍ നിന്നുമാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ഖാജി ജൈബുന്നസ മൊഹിയുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് പ്രതികള്‍ വധഭീഷണി മുഴക്കിയത്. ഹിജാബ് വിധി പുറത്തു വന്നതോടെ തമിഴ്നാട്ടില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കോവൈ റഹ്മത്തുള്ള നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ വൈറലായിരുന്നു. മാര്‍ച്ച് 17 ന് മധുര ഗോരിപാളയത്തില്‍ നടന്ന ടിഎന്‍ടിജെ പൊതുയോഗത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. ഹിജാബിനെതിരെ വിധിപറയുന്നവര് കൊല്ലപ്പെട്ടാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല എന്നായിരുന്നു റഹ്മത്തുള്ള പറഞ്ഞത്. ബീഹാറില്‍ പ്രഭാത സവാരിക്കിടെ ഒരു ജഡ്ജിയെ കൊലപ്പെടുത്തിയ കാര്യം ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് റഹ്മത്തുള്ള ഇക്കാര്യം പറഞ്ഞത്. ഇതേ തുടര്‍ന്ന് കോയമ്പത്തൂരിലെ അഭിഭാഷകനായ കെ.വിജയകുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതോടൊപ്പം തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എന്‍.ഭണ്ഡാരിക്ക് കത്തയക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. കര്‍ണാടകയില്‍ അഭിഭാഷകയായ സുധ കത്വയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബെംഗളൂരുവിലെ വിധാന സൗധ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും നിരവധി പരാതികളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഐപിസി സെക്ഷന്‍ 506 (1), 505 (1) (ബി), 153 എ, 109, 504 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റഹ്മത്തുള്ളയുടെ പ്രസ്താവനയെ കര്‍ണാടക ബാര്‍ അസോസിയേഷന് ശക്തമായി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: