×
login
ഇനി അപ്പാനിയുടെ ശരത്കാലം...

തമിഴ്‌നാടിനെ വിറപ്പിച്ച കൊടുംകുറ്റവാളിയായ ഓട്ടോ ശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ വെബ് സീരീസില്‍ ഓട്ടോ ശങ്കറായി അപ്പാനി ശരത് മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്. ഒരിടവേളയ്ക്കുശേഷം അപ്പാനി ശരത് നായകനാകുന്ന മലയാള ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

നാടകവേദിയില്‍ നിന്ന് സിനിമയിലേക്കെത്തിയ ഒരു സിനിമാമോഹിയാണ് ശരത്കുമാര്‍ എന്ന യുവതാരം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസി'ലെ വില്ലന്‍ വേഷമായ അപ്പാനി രവി, ഒരു പുതുമുഖ നടന്റെ പരിമിതികളൊന്നുംതന്നെയില്ലാതെ അപ്പാനി ശരത് അതിഗംഭീരമാക്കി. പിന്നീട് ഈ നടനിലെ അഭിനേതാവിനെ അതിന്റെ പൂര്‍ണതയില്‍ വിശ്വസിച്ചത് തമിഴ് സിനിമയാണ്.

തമിഴ്‌നാടിനെ വിറപ്പിച്ച കൊടുംകുറ്റവാളിയായ ഓട്ടോ ശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ വെബ് സീരീസില്‍ ഓട്ടോ ശങ്കറായി അപ്പാനി ശരത് മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്. ഒരിടവേളയ്ക്കുശേഷം അപ്പാനി ശരത് നായകനാകുന്ന മലയാള ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുകയാണ്.

വിനോദ് ഗുരുവായൂര്‍ സംവിധാനംചെയ്യുന്ന 'മിഷന്‍ സി', വിജീഷ് മണിയുടെ 'ആദിവാസി', ഇതുകൂടാതെ, അപ്പാനി ശരത് സംവിധാനംചെയ്യുന്ന മോണിക എന്ന വെബ് സീരീസുകൂടി പുറത്തിറങ്ങിയിരിക്കുകയാണ്. അപ്പാനി ശരത് തന്റെ സിനിമ വിശേഷങ്ങള്‍ 'നാന'യോട് പങ്കുവെയ്ക്കുന്നു.

മാലികിലെ ഷിബു; ഏറെ ചര്‍ച്ചചെയ്ത വേഷം

ഏറെ സന്തോഷം നല്‍കുന്നു. വേഷത്തിന്റെ വലുപ്പ ചെറുപ്പം നോക്കാറില്ല ഞാന്‍. അതുകൊണ്ടാണ് മാലികിലേക്ക് വിളിച്ചപ്പോള്‍ അഭിനയിക്കാന്‍ പോയത്. മഹേഷ് നാരായണന്‍ സാറിന്റെ വര്‍ക്കുകള്‍ നേരത്തേയും ശ്രദ്ധനേടിയവയാണ്. ഒരുപാട് സംസാരിക്കുന്ന, അണയുന്നതിന് മുന്‍പ് ആളിക്കത്തുന്ന തരത്തിലുള്ള കഥാപാത്രമാണ് ഷിബു. വളരെ പെട്ടന്ന് വരുന്നു, പോകുന്നു. പക്ഷേ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാലികിലെ എല്ലാ കഥാപാത്രങ്ങള്‍ളും കാമ്പുള്ളവയാണ്.  

വിജീഷ് മണിയുടെ 'ആദിവാസി'

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ആദിവാസി എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണ് എനിക്കിതിലെ മധു. മധ

അധികം സംസാരിക്കാറില്ല. അതു കൊണ്ടു തന്നെ സംവിധായകന്‍ പറയുന്നത് പരമാവധി ചെയ്തിട്ടുണ്ട്. വിശപ്പ്, പട്ടിണി എന്നിവയാണ് ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത്. അതി മനോഹരമായ ഗാനങ്ങള്‍ ഉണ്ട് സിനിമയില്‍. അട്ടപ്പാടിയിലുള്ളവര്‍ തന്നെയാണ് ഗാനങള്‍ എഴുതിയിരിക്കുന്നതും പാടിയിരിക്കുന്നതും. മധുവിന്റെ മാതൃഭാഷയായ മുഡുക ഗോത്രഭാഷയിലാണ് സിനിമ.

'മിഷന്‍ സി'യുടെ വിശേഷങ്ങള്‍

ചിത്രത്തില്‍ ഒരു ജേണലിസം വിദ്യാര്‍ഥിയുടെ കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. വിനോദസഞ്ചാരത്തിനുപോകുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രയ്ക്കിടയില്‍ ആകസ്മികമായി നേരിടേണ്ടിവരുന്ന ദുരവസ്ഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അത് പ്രണയത്തിന്റെയും ഇടുക്കിയുടെ മനോഹരമായ പ്രകൃതിഭംഗിയുടെയും പശ്ചാത്തലത്തില്‍ പറയുന്നു. പ്രണയത്തിനും നര്‍മങ്ങള്‍ക്കുമെല്ലാം നല്ല സ്ഥാനമുണ്ടെങ്കിലും സിനിമയില്‍ ഉയര്‍ന്നുനില്‍ക്കുന്നത് ത്രില്ലര്‍ സ്വഭാവമുള്ള ജിജ്ഞാസ നിറഞ്ഞ പ്രമേയംതന്നെയാണ്. വേറിട്ട ശൈലിയിലൂടെയാണ് വിനോദ് ഗുരുവായൂര്‍ സാര്‍ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയും വേറിട്ട ചിത്രീകരണരീതിയും ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, സംഭാഷണങ്ങള്‍ കുറച്ചുകൊണ്ടുള്ള അവതരണരീതിയുമെല്ലാം ഈ സിനിമയുടെ മറ്റു പ്രത്യേകതകളാണ്.  

കുടുംബം


 

നാടകത്തില്‍ നിന്ന് സിനിമയിലേക്ക്

പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ വീടിനോട് ചേര്‍ന്നിട്ടുള്ള കലാമന്ദിരം നാടക സമിതിയുമായുള്ള ബന്ധമാണ് എന്നിലെ നടനെ ലോകം തിരിച്ചറിയാന്‍ കാരണമാകുന്നത്. ആദ്യമാദ്യം നാടക പരിശീലനങ്ങള്‍ കണ്ടും കേട്ടും പിന്നീട് ഹൈസ്‌കൂള്‍ പഠന കലത്ത് നാടകങ്ങളില്‍ സഹായിയായി മാറുകയും, അമേച്വര്‍ നാടകങ്ങളിലും പ്രൊഫഷണല്‍ നാടകങ്ങളിലും ചെറിയ വേഷങ്ങള്‍ ചെയ്യാനും തുടങ്ങി. സ്‌കൂള്‍ കലോത്സവങ്ങളില്‍ ആ കാലത്ത് നാടകങ്ങളില്‍ ശരത് സജീവമായിരുന്നു. അതിനിടക്ക് തെരുവ് നാടകങ്ങള്‍ സമൂഹത്തില്‍ പ്രചരിച്ചു വരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടുന്നിടത്തു കഥാപാത്രമായി മാറി നാടകങ്ങള്‍ ചെയ്തു. ജീവിതവും കലയും മുഖാമുഖം കണ്ടു മുട്ടിയപ്പോള്‍ ജീവിക്കാന്‍ വരുമാന മാര്‍ഗത്തിന് മറ്റു ജോലികള്‍ ചെയേണ്ടതായും വന്നു. പക്ഷേ അഭിനയം ഒരു വല്ലാത്ത രീതിയില്‍ മനസ്സില്‍ കയറികൂടിയത് കൊണ്ട് തന്നെ മറ്റു ജോലികളൊന്നും തുടരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അങ്ങനെയാണ് നാടകത്തെ കുറച്ചു കൂടി കാര്യഗൗരമായെടുത്തു പഠിക്കാന്‍ തീരുമാനിക്കുന്നത്. അതിനായി കാലടി സര്‍വ്വകലാശാലയില്‍ നാടകത്തില്‍ ബിരുദാനന്തര ബിരുദം കോഴ്‌സ് എടുത്തു കൊച്ചിയിലേക്ക് മാറുന്നത്. ഈ സമയത്ത് നാടകം പഠിപ്പിക്കാനും മറ്റുമായി പോയി സ്വയം പഠിക്കാനുള്ള പണവും കണ്ടെത്തുമായിരുന്നു. ജീവിത സാഹചര്യം അത്രയും ശക്തമായി പിടിമുറുക്കുമ്പോഴാണ് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിനായുള്ള ഓഡിഷനില്‍ പങ്കെടുക്കുന്നത്. ഉടനെ തന്നെ തിരഞ്ഞെടുക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തു.

'മോണിക'യിലൂടെ സംവിധാനരംഗത്തേക്ക്

സംവിധാനം ചെയ്യണമെന്ന ചിന്ത എനിക്കുണ്ടായിരുന്നില്ല. മാനസികമായും ലോക്ഡൗണ്‍ കാലത്ത് ഒന്നും ചെയ്യാനില്ലാതെയിരുന്ന സമയത്ത് കാനഡയിലുള്ള എന്റെ സുഹൃത്ത് വിഷ്ണുവാണ് വെബ് സീരീസിന്റെ ആശയം പറയുന്നത്. 10 മിനിറ്റോളമുള്ള പത്ത് എപ്പിസോഡുകള്‍ മതിയെന്ന് വിഷ്ണു പറഞ്ഞു. ഓട്ടോശങ്കര്‍ പോലൊരു വലിയ വെബ് സീരീസ് ചെയ്തതിനുശേഷം ഞാന്‍ മറ്റൊന്നുചെയ്യുമ്പോള്‍ അത് ചെറുതായൊന്ന് പാളിപ്പോയാല്‍ വിമര്‍ശിക്കപ്പെടും എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അപ്പോള്‍ രേഷ്മയാണ് അങ്ങനെ ചിന്തിക്കരുതെന്നും സാഹചര്യത്തെ നേരിടാന്‍ പഠിക്കണമെന്നും പറഞ്ഞ് എന്നെ ഉപദേശിക്കുന്നത്. രേഷ്മ നല്‍കിയ ധൈര്യത്തിലാണ് സ്‌ക്രിപ്റ്റ് എഴുതിയത്. പുറത്തൊന്നും ചിത്രീകരിക്കാന്‍പറ്റാത്ത സാഹചര്യമായതിനാല്‍ ഒരു വീട്ടില്‍ത്തന്നെയാണ് സെറ്റിട്ടത്. ഒടുവില്‍ സംവിധാനംചെയ്യാം എന്നുകൂടി തീരുമാനിക്കുകയായിരുന്നു. ആക്‌സിഡന്റല്‍ ഡയറക്ടര്‍ എന്നെല്ലാം പറയില്ലേ അതായിരുന്നു. പക്ഷേ, ചെയ്തുവന്നപ്പോള്‍ വളരെ ഗൗരവത്തോടെയാണ് ഞങ്ങള്‍ ചെയ്തത്. നിര്‍മാതാക്കളുടെയും ശക്തമായ പിന്തുണയുണ്ടായിരുന്നു. ഫ്രാന്‍സിസാണ് എഡിറ്റിങ്, പശ്ചാത്തലസംഗീതം ഫോര്‍ മ്യൂസിക്‌സാണ് നിര്‍വഹിക്കുന്നത്. ഇതില്‍ രണ്ടുഗാനങ്ങളുണ്ട്. തീം സോങ്ങിന്റെ വരികള്‍ ഞാന്‍ തന്നെയാണ് എഴുതിയത്. മറ്റൊരു ഗാനം ഇംഗ്ലീഷിലാണ്. കാനഡയിലെ ഒരു ഗായികയാണ് അത് പാടിയിരിക്കുന്നത്. 'മോണിക'യുടെ ഡയലോഗും തിരക്കഥയും എഴുതിയിരിക്കുന്നത് എന്റെ സുഹൃത്ത് മനു എസ്. പ്ലാവിളയാണ്.

ഭാര്യ രേഷ്മയുടെ അഭിനയം

രേഷ്മ അഭിനയത്തിലേക്ക് വന്നതും അവിചാരിതമായാണ്. രേഷ്മയ്ക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് എന്നോടുപറയുമായിരുന്നു. അവള്‍ നല്ലൊരു നര്‍ത്തകിയാണ്. അതുകൊണ്ടുതന്നെ നൃത്തത്തില്‍ ശ്രദ്ധചെലുത്താന്‍ ഞാന്‍ പറയുമായിരുന്നു. മോണിക ആരംഭിച്ചപ്പോള്‍ കേന്ദ്രകഥാപാത്രത്തെ പുറത്തുനിന്ന് വിളിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അപ്പോള്‍ രേഷ്മ ചോദിച്ചു, ഞാന്‍ ചെയ്‌തോട്ടെ എന്ന്. അത് കൊള്ളാമല്ലോയെന്ന് എനിക്കുംതോന്നി. വളരെ പെട്ടെന്നുതന്നെ ഞാന്‍ കഥയെഴുതി രേഷ്മയെ ഏല്‍പ്പിച്ചു. രേഷ്മ നന്നായിചെയ്തുവെന്നാണ് എനിക്ക് തോന്നുന്നത്.

കുടുംബം

തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര ആണ് ജന്മദേശം. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബമാണ് എന്റേത്. ബാല്യകാല സുഹൃത്ത് രേഷ്മയാണ് ഭാര്യ. ഒന്നും മൂന്നും വയസ്സുള്ള രണ്ടു കുട്ടികളുമായി ഇപ്പോള്‍ കൊച്ചിയിലാണ് താമസം.

പുതിയ പ്രോജക്ടുകളെക്കുറിച്ച്

എ.ആര്‍. മുരുഗദോസ് സാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള അബിന്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഒരു തമിഴ് സിനിമയില്‍ പ്രധാന വില്ലന്റെ കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. തമിഴ്‌നാട് ബിഗ് ബോസ് വിജയിയായ ആരി അര്‍ജുനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സത്യശിവ സംവിധാനംചെയ്യുന്ന തമിഴ് ചിത്രമാണ് മറ്റൊന്ന്. ശശികുമാറാണ് ചിത്രത്തിലെ നായകന്‍. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മറ്റൊന്ന്. തമിഴിലൊരുക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയാണ്. ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഷാഹുല്‍ ഹമീദ് നിര്‍മിച്ച് വിനേഷ് ദേവസ്യ സംവിധാനംചെയ്യുന്ന 'ഇന്നലെകള്‍' ആണ് മറ്റൊരു പുതിയ ചിത്രം. അതിലൊരു ഗ്രാമീണകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മനോജ് ടി യാദവിന്റെ 'തമ്പാച്ചി' ആണ് മറ്റൊന്ന്. ചാരം, ബെര്‍ണാഡ് എന്നീ ചിത്രങ്ങളും ഇനി പുറത്തിറങ്ങാനുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.