ഇരിട്ടി: ആറളം ഫാമില്‍ ചെത്തുതൊഴിലാളി കാട്ടാനയുടെ ആക്രമണത്തില്‍ മരിക്കാനിടയായതിനെത്തുടര്‍ന്ന് ആനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടി വനംവകുപ്പധികൃതര്‍ ആരംഭിച്ചു. ഫാമിലെ കൃഷിയിടത്തില്‍ താവളമടിച്ച കാട്ടാനക്കൂട്ടത്തില്‍ നിന്നും 21 എണ്ണത്തെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കയറ്റിവിട്ടു. നാല്‍പ്പത് മുതല്‍ അറുപതു വരെ ആനകള്‍ ഫാമില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
തിങ്കളാഴ്ച്ച ഫാമിലെ ഒന്നാം ബ്ലോക്കില്‍ വെച്ച് കാട്ടാനയുടെ അക്രമത്തില്‍ ചെത്ത് തൊഴിലാളിയായ റിജേഷ് മരണമടഞ്ഞിരുന്നു. മരണത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ഡി എഫ്ഒ ഉള്‍പ്പെടെയുള്ള വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. ഫാമിനുളളില്‍ നിന്നും ജനവാസമേഖലയില്‍ നിന്നും കാട്ടനകളെ വനത്തിലേക്ക് ഉടന്‍ തുരത്തണമെന്ന ആവശ്യം ശക്തമാവുകയും അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തതിന് ശേഷമാണു പ്രതിഷേധം അവസാനിപ്പിച്ചത്. ഇതാണ് ചൊവ്വാഴ്ച തന്നെ വനം വകുപ്പ് ആനകളെ തുരത്തല്‍ നടപടിയിലേക്ക് കടക്കാന്‍ കാരണം.
ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും 15 കിലോമീറ്റര്‍ പിന്നിട്ടെത്തിയ ആനക്കൂട്ടത്തെ വളരെ സാഹസികമായാണ് വനത്തിലേക്ക് തുരത്തിയത്. ജനവാസ മേഖലയായ പാലപ്പുഴയോട് ചേര്‍ന്ന ഫാമിന്റെ അതിര്‍ത്തിയില്‍ വരുന്ന 1, 2 ബ്ലോക്കുകളിലായിരുന്നു 20തോളം വരുന്ന ആനക്കൂട്ടം. ഒന്നാം ബ്ലോക്കിലെ തെങ്ങിന്‍ തോപ്പില്‍ നിന്നാണ് തിങ്കളാഴ്ച്ച കൂട്ടം തെറ്റി നിന്ന മോഴയാന റിജേഷിനെ ചവിട്ടിക്കൊന്നത്. ചെത്ത് തൊഴിലാളികളാണ് ആനക്കൂട്ടത്തിന്റെ സഞ്ചാര പാത വനപാലക സംഘത്തിന് കൈമാറിയത്.
ഒന്ന്, രണ്ട് ബ്ലോക്കുകളില്‍ നിന്നും കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശത്തുകൂടി കീഴ്പ്പള്ളി-പാലപ്പുഴ റോഡ് കടത്തി ഫാം സ്‌കൂളിന് സമീപത്തുകൂടി വനമേഖലയോട് ചേര്‍ന്ന കോട്ടപാറവരെ എത്തിച്ചു. ഇതില്‍ 11 എണ്ണത്തോളം വരുന്ന ഒരു സംഘം ആനകള്‍ തിരിഞ്ഞോടി ആറാം ബ്ലോക്കില്‍ നിന്നും നാലാം ബ്ലോക്കിലേക്ക് കടന്നു. അവശേഷിക്കുന്ന 10 എണ്ണത്തെ കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് കടത്തിവിടുകയായിരുന്നു. വനത്തില്‍ നിന്നും വര്‍ഷങ്ങളായി ഇതുവഴിയായിരുന്നു ആനക്കൂട്ടം ഫാമിലേക്ക് പ്രവേശിച്ചിരുന്നത്. തിരിഞ്ഞോടിയ 11 എണ്ണത്തെകൂടി വൈകിട്ടോടെ വനത്തിലേക്ക് തുരത്തി. ആനക്കൂട്ടം പ്രവേശിക്കാതിരിക്കാന്‍ വനാതിര്‍ത്തിയില്‍ ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങല്‍ ഉണ്ടാക്കിയിരുന്നെങ്കിലും ഇതെല്ലാം തകര്‍ത്താണ് ആനകള്‍ ഫാമില്‍ എത്തുന്നത്.
ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുധീര്‍ നരോത്തിന്റെ നേതൃത്വത്തില്‍ കീഴ്പ്പള്ളി സെക്ഷന്‍ ഫോറസ്റ്റര്‍ പ്രകാശന്‍, ഇരിട്ടി ഫോറസ്റ്റര്‍ ജിജില്‍, റാപ്പിഡ് റസ്പോണ്സ് ടീം ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ നിന്നുള്ള ജീവനക്കാരും ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരും ഉള്‍പ്പെടെ 40തോളം പേര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആനയെ തുരത്തിയത്. ഫാമിനുള്ളില്‍ അവശേഷിക്കുന്ന മുഴുവന്‍ ആനകളെയും അടുത്ത ദിവസങ്ങളിലും വനത്തിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: