കണ്ണൂര്‍: കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപത്തതട്ടിപ്പ് പൂര്‍ണ്ണമായും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി തട്ടിപ്പിനിരയായ നിക്ഷേപകര്‍ രംഗത്തെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിക്കണമെന്ന ആവശ്യവുമായി തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും നിവേദനം നല്‍കിയിട്ടുണ്ട്. കേസിന്റെ വ്യാപ്തി പരിഗണിച്ച് കേസ് ക്രൈബ്രാഞ്ചിന് വിട്ടേക്കുമെന്നറിയുന്നു.
തട്ടിപ്പ് പുറത്തുവന്നതു മുതല്‍ കണ്ണൂര്‍ പോലീസ് അന്വേഷിക്കുന്ന കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. മുഖ്യപ്രതികളായ ഷൗക്കത്തലി, കെ.എം. ഗഫൂര്‍, ആന്റണി സണ്ണി എന്നിവരെയും മറ്റുളളവരെയും പിടികൂടാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞു എന്നാല്‍ പ്രതികള്‍ക്കു സംസ്ഥാനത്തിന് പുറത്തും വിദേശത്തും ബിനാമി ഇടപാടുകളും നിക്ഷേപങ്ങളുമുണ്ടെന്ന് തെളിഞ്ഞിരിക്കെ ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ ശക്തമായ അന്വേഷണസംവിധാനം തന്നെ ആവശ്യമാണെന്നാണ് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തദിവസം ഈയൊരാവശ്യം ശക്തമാക്കുന്നതിനായി നിക്ഷേപകരുടെ യോഗം തന്നെ വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പണം നഷ്ടപ്പെട്ടവരില്‍ ചിലര്‍ അറിയിച്ചു.
അര്‍ബന്‍നിധി, എനി ടൈം മണി സ്ഥാപനങ്ങളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 102 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതില്‍ 22 കേസുകള്‍ മാത്രമാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. 79 കേസുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാനുണ്ട്. അടുത്ത ദിവസം തന്നെ മുഴുവന്‍ കേസുകളും ഏറ്റെടുത്തുകൊണ്ടു ഉത്തരവ് പ്രതീക്ഷിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പ് ക്രൈംബ്രാഞ്ചിന് കൈമാറി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കഴിഞ്ഞ ചൊവ്വാഴ്ച്ച ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ണൂര്‍ റെയ്ഞ്ച് എസ്പി എം. പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തിലുളള സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ണൂര്‍, കാസര്‍കോട് ഡിവൈഎസ്പി ടി. മധുസൂദനന് നായരുടെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: