കണ്ണൂര്‍: കണ്ണൂര്‍ നഗരം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. ഇന്നലെ പുലര്‍ച്ചെ ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തിയ സംഭവം വിരല്‍ ചൂണ്ടുന്നത് നഗരത്തിലെ ഗുണ്ടാ-മാഫിയ വിളയാട്ടത്തിലേക്ക്. സന്ധ്യ മയങ്ങിയാല്‍ നഗരത്തിലെത്തുന്ന യാത്രക്കാരും നഗരവാസികളും കടുത്ത ആശങ്കയിലാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്ക്കുമ്പോള് പോലും മദ്യ-മയക്കു മരുന്ന് മാഫിയകള്‍ രാപ്പകല്‍ ഭേദമില്ലാതെ നഗരത്തില്‍ സജീവമാണ്. കാല്‍ടെക്സ്, സ്റ്റേഡിയം, റെയില്വേസ്റ്റേഷന്, റെയില്‍ ഓവര്‍ബ്രിഡ്ജ്, അണ്ടര്‍ ബ്രിഡ്ജ്, പഴയ ബസ്സ് സ്റ്റാന്റ്, കാല്‍ടെക്സ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലെല്ലാം രാത്രി 10മണി കഴിഞ്ഞാല്‍ പുലരുവോളം സാമൂഹ്യ വിരുദ്ധര്‍ വിഹരിക്കുന്ന സ്ഥിതിയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ പോലീസ് പലപ്പോഴും തയ്യാറാവാത്തത് അക്രമങ്ങളും ഏറ്റവും ഒടുവില്‍ കൊലപാതകങ്ങളില്‍വരെ എത്തി നില്‍ക്കുകയാണ്.
രാത്രി കാലങ്ങളില്‍ ബസ്സിലും ട്രെയിനിലും നഗരത്തില്‍ എത്തിച്ചേരുന്നവരും രാത്രിയും പുലര്‍ച്ചേയും മറ്റും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നവരും ആശുപ്ത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരും മറ്റും കടുത്ത ആശങ്കയോടെയാണ്. രാത്രിയിലും പുലര്‍ച്ചെയും ബസ്സ് കയറാനും ട്രെയിനിന് കയറാനും നഗരത്തിലൂടെ കാല്‍നടയായി സഞ്ചരിക്കുന്നത്. ഏത് നിമിഷവും സാമൂഹ്യ വിരുദ്ധരുടെയും പിടിച്ചുപറിക്കാരുടേയും കൈകളില്പ്പെടാനുളള സാധ്യത നിലനില്‍ക്കുകയാണ്.
മദ്യത്തിന്റെയും കഞ്ചാവിന്റെയും മയക്കുമരുന്നിന്റേയും ലഹരിയില്‍ അതിക്രമം കാട്ടി ഇരുളിന്റെ മറവില്‍ രക്ഷപ്പെടുകയാണ്. പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കൂടുതല്‍ ദുരന്തങ്ങള്‍ വരുത്തിവെയ്ക്കലാവും ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: