കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ മയക്കമരുന്ന് ഉപയോഗം ദിനം പ്രതികൂടി വരുന്നു. ദിവസേന കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ആശങ്കയുളവാക്കുന്നു. കഴിഞ്ഞ ജനുവരി മാസത്തില്‍ 84 കേസുകളാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 100 ലേറെ പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ടു.
അടുത്ത കാലത്ത് ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് 29ന് രാത്രി ചെമ്മനാടും കിഴൂരിലും നടന്നത്. 243.38 ഗ്രാം എംഡിഎംഎയാണ് ചെമ്മനാട് നിന്ന് മാത്രം പോലീസ് പിടികൂടിയത്. അടുത്ത കാലത്തായി എക്സൈസ്, ആരോഗ്യം, പോലീസ് വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന നിരവധി ബോധവല്‍ക്കരണ പ്രക്രിയകള്‍ക്കൊന്നും ദിനംപ്രതി കൂടി വരുന്ന മയക്കു മരുന്ന് ഉപയോഗത്തെ താഴ്ത്തി കൊണ്ടു വരാന്‍ കഴിയുന്നില്ല.
മദ്യത്തില്‍ നിന്നും വ്യത്യസ്തമായി യുവാക്കള്‍ മയക്ക്മരുന്നിന് അടിമപെടാന്‍ തുടങ്ങിയതാണ് ഉപയോഗം വര്‍ദ്ധിക്കാന്‍ കാരണം. കഴിഞ്ഞമാസം തന്നെയാണ് മുന്നാട് പീപ്പിള്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളായ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെ മയക്ക് മരുന്നുമായി അറസ്റ്റ് ചെയ്യപ്പെട്ടത്. കോളേജുകളിലും വ്യാപകമായി മയക്ക്മരുന്ന് ഉപഭോഗം നടക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാവുന്നത്.
ബോധവല്ക്കരണത്തില് സംയോജിതമായ രൂപമില്ലാത്തതും മയക്കുമരുന്ന് ഉപഭോഗം കൂടാന്‍ കാരണമായി തീരുന്നു. എക്സൈസ്, ആരോഗ്യം, സാമൂഹിക നീതി, ചൈല്‍ഡ് ലൈന്‍ എന്നിവയുടെ ഏകോപനത്തിലൂടെയുള്ള ബോധവല്‍ക്കരണം പലപ്പോഴുമില്ലാത്തത് ബോധവല്‍ക്കരണം ലക്ഷ്യ പ്രാപ്തിയില്‍ എത്താതെ വരുന്നത്.
നിരവധി ആളുകള്‍ ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ എത്തപ്പെടുന്നുണ്ട്. തുടര്‍ന്ന് ലഹരി വിമുക്തരായി അവിടെ നിന്ന് ഇറങ്ങുന്ന ഇവരുടെ ഭാവി ജീവിതത്തെകുറിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ അഭാവവും മദ്യം, മയക്കുമരുന്ന് ഉപഭോഗവും കുറയുന്ന രൂപത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതില്‍ വിലങ്ങുതടിയാവുന്നു. കൃത്യമായ ബോധവല്‍ക്കരണം, കൂടുതല്‍ ലഹരി വിമുക്ത കേന്ദ്രങ്ങള്‍, കുടാതെ ലഹരി വിമുക്തി നേടിയവരുടെ കൂട്ടായ്മകള്‍ കൂടുതല്‍ സംഘടിപ്പിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ മയക്കമരുന്നില്‍ നിന്നും പുതിയ തലമുറയെ രക്ഷിച്ചെടുക്കാന്‍ കഴിയുമെന്നാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള എക്സൈസ് പ്രിവന്റീസ് ഓഫിസര്‍ എന്‍.ജി രഘുനാഥ് പറയുന്നത്.
മയക്കമരുന്ന്-മദ്യം എന്നിവയ്ക്കെതിരെ 1200 ലധികം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയതായി അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: