നീലേശ്വരം: അള്ളട ദേശത്തെ തെയ്യാട്ടങ്ങള്‍ക്ക് സമാപ്തിയായി നീലേശ്വരം മന്നന് പുറത്ത് കാവില്‍ തെയ്യങ്ങളുടെ തിരുമുടി നിവര്‍ന്നു. മഴ മാറിനിന്ന പകലില്‍ ഭക്തജന സഹസ്രങ്ങളെ സാക്ഷിയാക്കിയാണ് നടയില്‍ ഭഗവതി, ക്ഷേത്രപാലകന്, കൈക്ലോന്‍ എന്നീ തെയ്യങ്ങള്‍ മുടിയെടുത്തത്. ഇതോടൊപ്പം തന്നെ വടക്കെ കളരിയില്‍ നിന്നും തെക്കെ കളരിയില്‍ നിന്നും ആര്‍പ്പുവിളികളോടെ പൂക്കള്‍കൊണ്ട് അലങ്കരിച്ച കലശകുംഭങ്ങളും ആര്യക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്നും മത്സ്യകോവയുമായുള്ള സംഘവും തെയ്യങ്ങള്‍ക്കൊപ്പം ക്ഷേത്രത്തെ വലം വെച്ചു. ഇതോടെയാണ് കലശോത്സവത്തിനും കളിയാട്ടങ്ങള്‍ക്കും താല്‍ക്കാലിക പരിസമാപ്തിയായത്.
ഇനി അഞ്ചു മാസത്തെ കാത്തിരിപ്പിന് ശേഷം തുലാം പത്തിന് നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരര്‍ കാവിലെ കളിയാട്ടത്തോടെയാണ് വീണ്ടും തെയ്യക്കാലം തുടങ്ങുക. കഴിഞ്ഞ രണ്ടു വര്‍ഷം കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കലശം മുടങ്ങിയതിനാല്‍ ഇത്തവണ വന്‍ ഭക്തജനകൂട്ടമാണ് കലശത്തിനായി എത്തിയത്. ഇന്ന് കലശചന്തയാണ്. മലയോരങ്ങളില്‍ നിന്നും ഉള്‍പ്പെടെ നിരവധി ആളുകള്‍ വിവിധ സാധനങ്ങള്‍ വാങ്ങാനായി ചന്തയിലെത്തും.
പണ്ടു കാലത്ത് മന്നന് പുറത്തുകാവിലെ കലശ ചന്ത കൊടുക്കല്‍ വാങ്ങലുകളുടേതായിരുന്നു. മലയോരങ്ങളില്‍ നിന്നും മലഞ്ചരക്കുകളും വനവിഭവങ്ങളും ചന്തയിലെത്തിച്ച് ഇവിടെ നിന്നും ഉണക്ക് മത്സ്യങ്ങളും പലചരക്ക് സാധനങ്ങളും പകരം വാങ്ങി കൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. കലശ ചന്തയില്‍ കലശമിഠായിയാണ് ഏറ്റവും പ്രധാനം. കാലാനുസൃതമായി ചന്തയിലെത്തുന്ന സാധനങ്ങള്‍ക്കും മാറ്റം വന്നെങ്കിലും കലശചന്തയില് ഇന്നും പ്രിയം കലശ മിഠായി തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: