കാസര്‍കോട്: മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഡിപ്പോകള്‍ ലാഭകരമാണെന്ന് പറയുമ്പോഴും ഇന്ധനക്ഷാമം രൂക്ഷമാകുന്നു. തിങ്കളാഴ്ച രാവിലെയാണ് ഡിപ്പോയില്‍ സ്റ്റോക്കുണ്ടായിരുന്ന ഡീസല്‍ പൂര്‍ണമായും തീര്‍ന്നത്. സര്‍വീസ് നിലയ്ക്കാതിരിക്കാന്‍ ഉച്ചയോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ പമ്പില്‍ നിന്ന് 5000 ലിറ്റര്‍ ഡീസല്‍ എത്തിച്ചതോടെയാണ് ഇന്ധന പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കറന്തക്കാട് ഡിപ്പോ മുഖേനയാണ് കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയ്ക്ക് ഡീസല്‍ വിതരണം. ആവശ്യപ്പെട്ട ലോഡ് സമയത്ത് എത്താത്തതാണ് ഇന്ധനം നല്‍കാതിരുന്നതിനു കാരണമായി ഡീലര്‍ പറയുന്നത്.12000 ലിറ്റര്‍ ഡീസലുണ്ടെങ്കില് ജില്ലയിലെ രണ്ട് ഡിപ്പോകളും പൂര്‍ണമായും സര്‍വ്വീസ് നടത്താന്‍ സാധിക്കും.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് കെഎസ്ആര്‍ടിസിക്ക് 100 കോടി രൂപയുടെ ബാധ്യതയാണുള്ളത്. ബാധ്യത തീര്‍ക്കാതെ അതാത് സമയത്ത് പണം നല്‍കിയാണ് സംസ്ഥാനത്ത് ആകമാനം ഇന്ധനം ഇറക്കികൊണ്ടിരുന്നത്.എന്നാല്‍കഴിഞ്ഞ രണ്ടാഴ്ച മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് അധിക ബാധ്യത വന്നിരിക്കുകയാണ്. 50000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം വാങ്ങുമ്പോള്‍ അധിക നികുതി നല്‍കണം. കെഎസ്ആര്‍ടിസിക്ക് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പണം നല്കാന് ഇല്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി സ്വകാര്യ പമ്പുകള്‍ നിന്നാണ് ഡീസല്‍ വാങ്ങുന്നത്.
പമ്പുടമകള്‍ക്ക് കൃത്യമായി പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കാസര്‍കോട് ജില്ലയിലെ ഡിപ്പോയിലടക്കം ഇന്ധന ക്ഷാമം രൂക്ഷമായത്. ഇത് പരിഹരിക്കാന്‍ അതാത് ജില്ലകള്‍ പ്രത്യേകം ഇന്ധനം വാങ്ങിക്കുമ്പോള്‍ അധിത നികുതിക്ക് പകരം മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ തോതില്‍ ഡീസല്‍ ലഭ്യമാകും. കാസര്‍കോട് ജില്ലയെ സംബന്ധിച്ച് ഒന്നര ലിറ്റര്‍ ഡീസലില്‍ 20 രൂപയിലധികം കുറഞ്ഞ് കിട്ടും. കാരണം തൊട്ടടുത്ത് മംഗളുരുവിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗോഡൗണ്‍ ഉള്ളത്. കര്‍ണാടകയില്‍ കിട്ടുന്ന 10 രൂപയുടെ കുറവും കാസര്‍കോട് ജില്ല പ്രത്യേകം വാങ്ങുമ്പോഴുണ്ടാകുന്ന കിഴിവും കൂട്ടി നോക്കുമ്പോള്‍ 20 രൂപയെങ്കിലും കുറയുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഇപ്പോള്‍ ബസുകളില്‍ അതാത് ദിവസം ലഭിക്കുന്ന വരുമാനം കെഎസ്ആര്‍ടിസിയുടെ സംസ്ഥാനത്തെ ഒരു അക്കൗണ്ടിലേക്കാണ് പോകുന്നത്. അവിടെ നിന്ന് തന്നെയാണ് സംസ്ഥാനത്തെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കുന്നതും ഡീസല്‍ ഉള്‍പ്പെടെയുള്ള മറ്റ് ചിലവുകളും വഹിക്കുന്നത്. അത് മാറ്റി അതാത് ജില്ലകളില്‍ പ്രത്യേക അകൗണ്ട് ഉണ്ടാക്കിയാല്‍ പല ജില്ലകളും സ്വയംപര്യപ്തതയിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: