ബങ്കളം: കരവിരുതില്‍ വിസ്മയം തീര്‍ക്കാന്‍ കൊവിഡ് ഭീതി മറന്ന് കൂട്ടയും വട്ടിയും പട്ടിയും കുട്ടിയുമായി അവരെത്തി. ആന്ധ്ര നെല്ലൂരുനിന്നും ആറു കുടുംബങ്ങള്‍ നീലേശ്വരം ബങ്കളം റോഡില്‍ ദിവ്യം പാറയില്‍ താമസിച്ച്മെടഞ്ഞു തീര്‍ക്കുന്നത് അതിജീവനത്തിന്റെ കരവിരുത്. ചൂരല്‍ കുട്ടകള്‍, വട്ടികള്‍, കോഴിക്കൂട്, കുരിയ, ചെല്ലം, കൊട്ട തുടങ്ങി പത്തിലധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ കാണാം.
രണ്ട് വര്‍ഷത്തെ കച്ചവടം നിന്നുപോയത് ഇവരെ സാരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും പുതിയ പ്രതീക്ഷയും സ്വപ്നവും പേറി ഇവര്‍ ബങ്കളം ദിവ്യ പാറയില്‍ ഇരുപതോളം ആളുകളാണ് എത്തിയത്. ഇവരുടെ കരവിരുത് വിസ്മയത്തോടെയും കൗതുകത്തോടെയും നോക്കി നില്‍ക്കുകയാണ് നാട്ടുകാര്‍. വ്യത്യസ്ത രീതിയിലുള്ള കോഴിക്കൂടിന് അവര്‍ പറയുന്ന വില 1600 രൂപയാണ്. വിലപേശലും വില്പനയും ഈ റോഡരികില്‍ തകൃതിയായി നടക്കുന്നു.
100 രൂപ മുതല്‍ ഇരുപതിനായിരം വരെയായി വ്യത്യസ്തമായ ഉല്പനങ്ങള്. പാണ്ഡു, വെങ്കി, നരസിംഹ, ബുഡമ്മാ, മസ്താന്, സെങ്ങമ്മ എന്നിവര്‍ അടങ്ങുന്ന ആറ് കുടുംബങ്ങളാണ് ഇത്തവണ കേരളത്തില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ലോക് ഡൗണ്‍ കാരണം നാട് നടന്നുള്ള കച്ചവടം നഷ്ടമായെന്നും ഇവര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് പാലക്കാടും അതിന് മുമ്പ് കോട്ടയത്തും ഇവര്‍ കച്ചവടം നടത്തിയിരുന്നു.
ചൂരല്‍ കൊണ്ട് ആകര്‍ഷകമായ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്നതില്‍ ഇവര്‍ക്ക് പ്രത്യേക വൈദഗ്ധ്യം തന്നെയുണ്ട്. ബാഗ്ലൂരില്‍ നിന്നും ഇറക്കുമതി ചെയ്ത ഫര്‍ണ്ണിച്ചറും ഇവര്‍ വില്‍ക്കുന്നു. റോഡരികില്‍ ചൂരല്‍ കൊണ്ട് തയ്യാറാക്കിയ പ്രത്യേക ഷെഡ്ഡുകളിലാണ് ഇവര്‍ താമസിക്കുന്നത്. കുട്ടികളും ഇവരോടൊപ്പം തന്നെയുണ്ട്. വര്‍ഷത്തില്‍ എട്ടു മാസം ഇതുപോലെ നാടുചുറ്റി കച്ചവടം ചെയ്യുന്ന ഇവര്‍ മഴക്കാലം തുടങ്ങിയാല്‍ നാട്ടിലേക്ക് മടങ്ങും. പിന്നീട് നാട്ടില്‍ കൃഷിപ്പണിയാണ്.
കൃഷിപ്പണി കഴിഞ്ഞാല്‍ നാട്ടില്‍ ചൂരല്‍ ശേഖരിക്കുകയാണ് ഇവരുടെ പ്രധാന പണി. അതുകഴിഞ്ഞാല്‍ അടുത്ത നാടുകളിലേക്ക് കച്ചവടത്തിനായി ഇറങ്ങും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കച്ചവടം നടത്തും. ബങ്കളം ദിവ്യംപാറയില്‍ എത്തി ഒരാഴ്ച പിന്നിട്ടു. നാട്ടുകാരുടെ നല്ല സഹകരണം ലഭിച്ചു വരുന്നുണ്ടെന്നും പാണ്ഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: