ചെറുവത്തൂര്‍: മഹാകവിയുടെ പേരിലുള്ള സ്കൂളിനോട് അധികൃതരുടെ അവഗണന തുടരുന്നു. പ്ലസ്ടുവിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കര്‍ഷക തൊഴിലാളികളും കൂലിപ്പണിക്കാരും അധിവസിക്കുന്ന തിമിരിയില്‍ സ്ഥിതി ചെയ്യുന്ന മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂളിനാണ് ഇതുവരെ പ്ലസ്ടു കോഴ്സ് ലഭിക്കാത്തത്.
14 വര്‍ഷം തുടര്‍ച്ചയായി എയ്ഡഡ് മേഖലയില്‍ എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയം നേടുന്ന സ്കൂളാണിത്.1976 ല്‍ ആരംഭിച്ച സ്കൂള്‍ പ്ലസ്ടു കോഴ്സ് അനുവദിക്കണമെന്ന് തുടക്കം മുതല്‍ ആവശ്യപ്പെട്ട് വരികയായിരുന്നു. വിദ്യഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന ഒരു സ്കൂളിനോടാണ് ഈ അവഗണന.
ഇവിടെ നിന്ന് എസ്എസ്എല്‍സി പാസായി പോകുന്ന കുട്ടികള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് മറ്റു സ്കൂളുകളില്‍ ഉപരിപഠനം നടത്തുന്നത്. എല്ലാ വിധ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിട്ടും പ്ലസ്ടു അനുവദിക്കാത്തതിനെതിരെ സ്കൂള്‍ മാനജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇനി സര്‍ക്കാര്‍ പ്ലസ്ടു അനുവദിക്കുന്നുണ്ടെങ്കില്‍ ആദ്യ പരിഗണന ഈ സ്കൂളിന് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സ്കൂളിന് പ്ലസ്ടു അനുവദിക്കണമെന്ന് സ്കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതിയോഗം പ്രമേയം വഴി ആവശ്യപ്പെട്ടിരിക്കുകയാണ്. ഗ്രാമീണ മേഖലയിലെ ഈ സ്കൂളിന് പ്ലസ്ടു അനുവദിക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്മറ്റി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: