പൊയിനാച്ചി: കൊവിഡ് പരിചരണത്തിനായി നിര്‍മിച്ച ടാറ്റ ട്രസ്റ്റ് ആശുപത്രി എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്ള സാന്ത്വന പരിചരണ കേന്ദ്രമാക്കി മാറ്റാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ടാറ്റ ആശുപത്രിയെ വാനരവസൂരി സംശയിക്കുന്ന രോഗികളുടെ ഐസൊലേഷന്‍ വാര്‍ഡായും കൊവിഡ് രോഗികള്‍ക്കുള്ള ഐസൊലേഷന്‍ വാര്‍ഡായും ജില്ലാ മാനസികാരോഗ്യ പദ്ധതികള്‍ക്കായും ഉപയോഗിക്കുന്നുണ്ടെന്ന് ചീഫ് സെക്രടറി വി.പി.ജോയ് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍, ചികിത്സയിലുള്ള രോഗികള്‍ക്കുള്ള ഡേകെയര്‍ സെന്ററായി ആശുപത്രിയുടെ ഒരു ഭാഗം ഉപയോഗിക്കുന്നു. ഇത് മറ്റൊരു സ്ഥാപനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ ഇത് ടാറ്റ ആശുപത്രിയിലേക്ക് മാറ്റി. ഡേകെയര്‍ സെന്ററില്‍ 20 ഓളം രോഗികളുണ്ട്. 60 കോടി രൂപയ്ക്ക് 128 ഷിപ്പിങ് കണ്ടെയ്നറുകള്‍ ഉപയോഗിച്ചാണ് ടാറ്റ ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. 80,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ആശുപത്രിയില്‍ 551 കിടക്കകളുണ്ട്. എന്നാല്‍ വെള്ളിയാഴ്ച വരെ നാല് കൊവിഡ് രോഗികള്‍ മാത്രമാണുള്ളത്.
രണ്ടാഴ്ച മുമ്പാണ് വാനരവസൂരിയുടെ ലക്ഷണങ്ങളുമായി ഒരു കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവായതിനാല്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. ഐസൊലേഷന്‍ വാര്‍ഡായ ഒരു കണ്ടെയ്നറില്‍ പ്രത്യേകം പ്രത്യേകം ബന്ധിപ്പിച്ച ശൗചായങ്ങളുള്ള മൂന്ന് സ്വതന്ത്ര മുറികളുണ്ട്. ക്വാറന്റൈന് വാര്‍ഡുകള്‍ക്കായി, ഓരോ കണ്ടെയ്നറിലും ഒരു പൊതുശൗചാലയമുള്ള അഞ്ച് കിടക്കകളുണ്ട്. മാനസികാരോഗ്യ ഡേകെയര്‍ സെന്ററിന് പരമാവധി 20 കണ്ടെയ്നറുകള്‍ വേണ്ടിവരും.
ശീതീകരിച്ച നൂറോളം കണ്ടെയ്നറുകള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ടാറ്റ ആശുപത്രി പ്രവര്‍ത്തനരഹിതമായതിനാല്‍ തങ്ങളുടെ സാന്ത്വന പരിചരണ കേന്ദ്രമാക്കി മാറ്റണമെന്ന് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. ജില്ലയിലെ 38 പഞ്ചായതുകളിലും മൂന്ന് നഗരസഭകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തനക്ഷമമായ പാലിയേറ്റീവ് കെയര്‍ യൂനിറ്റുകള്‍ ഉണ്ടെന്ന് പറഞ്ഞാണ് പാലിയേറ്റീവ് കെയര്‍ ആശുപത്രി എന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയത്. ഇതില്‍ 13 കേന്ദ്രങ്ങള്‍ സെകന്‍ഡറി ലെവല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: