തിരുവനന്തപുരം: അത്യാഹിത സന്ദര്‍ഭങ്ങളില്‍ വിളിക്കാനുള്ള 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കും മലയാളി മിസ്കോളടിക്കുന്നവെന്ന് റിപ്പോര്‍ട്ട്. 108ലേക്ക് വരുന്ന ഫോണ്‍വിളികളുടെ കണക്കെടുത്താല്‍ കൗതുകകരമായ വിവരങ്ങളാണ് പുറത്തു വരുന്നത്.
അടിയന്തര വൈദ്യസഹായത്തിനു വിളിക്കാനുള്ള ഈ നമ്പരിലേക്ക് വന്നത് 1,69,792 മിസ്കോളുകള്‍. ഇത്തരം കോളുകള്‍ വരുമ്പോള്‍ തിരികെ വിളിച്ച് ആംബുലന്‍സ് സേവനം ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. ഒരു വര്‍ഷത്തിനിടെ 108 ല്‍ ആകെ വന്നത് 9,19,424 കോളുകള്‍. 5,40,571 കോളുകള്‍ റോങ് നമ്പര്‍, മിസ് കാള്‍, പ്രാങ്ക് കോളുകള്‍ ഉള്‍പ്പെടെയുള്ള അനാവശ്യ വിളികള്‍. ഗ്യാസ് ബുക്ക് ചെയ്യുന്നതിനും മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിനും 108 ലേക്ക് വിളിച്ചതും നിരവധിപേര്‍.
ആകെ വന്നതില്‍ 2,14,956 കാളുകള്‍ അത്യാഹിതത്തില്പ്പെട്ടവര്ക്കും അടിയന്തര വൈദ്യസഹായം വേണ്ടവര്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍. 2,46,181 കോളുകള്‍ ഫോണ്‍ വിളിച്ച് മിണ്ടാതെ ഇരിക്കുന്നവരുടേത് ആയിരുന്നു. ഗ്യാസ് ബുക്ക് ചെയ്യാനും മൊബൈല്‍, ഡിഷ് ടിവി റീചാര്‍ജ് ചെയ്യാനും ഉള്‍പ്പെടെ വന്ന റോങ് നമ്പര്‍ കോളുകള്‍ 93,858 എണ്ണമാണ്. മാതാപിതാക്കളുടെ ഫോണുകളില്‍ നിന്ന് കുട്ടികള്‍ വിളിക്കുന്നതും പതിവ് സംഭവമാണ്. 28,622 വിളികളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ വന്നത്. ഈ നമ്പറുകളില്‍ തിരികെ വിളിക്കുകയും രക്ഷിതാക്കളോട് സംഭവത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി കൊടുക്കുകയും ചെയ്യാറുണ്ട്. 431 വിളികള്‍ വനിതാ ജീവനകാരുള്‍പ്പടെയുള്ള കണ്ട്രോള് റൂം ജീവനക്കാരോട് മോശമായി പെരുമാറുന്നവരുടേത് ആയിരുന്നു.
മന്ത്രിമാരുടെയും സെലിബ്രിറ്റികളുടെയും ഉള്‍പ്പെടെ പേര് പറഞ്ഞു വിളിച്ച വിരുതന്മാരുമുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ വന്നത് 1687 പ്രാങ്ക് കോളുകളാണ്. ഒരു ദിവസത്തെ ശരാശരി കണക്ക് നോക്കിയാല്‍ മൂവായിരത്തില്‍ രണ്ടായിരവും അനാവശ്യ കോളുകള്‍.
അനാവശ്യ കോളുകള്‍ വിളിക്കുന്നവര്‍ക്ക് 108 എന്ന സേവനത്തിന്റെ ആവശ്യകതയും സേവനം ദുരയുപയോഗം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകള്‍ എന്താണെന്നും പറഞ്ഞുകൊടുക്കാറുണ്ടെന്ന് കനിവ് 108 ആംബുലന്‍സ് സര്‍വീസ് നടത്തിപ്പ് ചുമതലയുള്ള ജിവികെ എമര്‍ജന്‍സി മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സംസ്ഥാന ഓപ്പറേഷന്‍സ് വിഭാഗം മേധാവി ശരവണന് അരുണാചലം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: