കോഴിക്കോട്: മലയാള നാടകവേദിക്ക് സമഗ്ര സംഭാവനകള്‍ നല്കിയ എ. ശാന്തകുമാര്‍ (56) വിടവാങ്ങി. വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു മരണം. അഞ്ചു വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. പത്തു ദിവസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കൊവിഡ് ബാധിച്ചാണ് മരിച്ചത്.
കഴിഞ്ഞ 15 വര്‍ഷമായി അമച്വര്‍ നാടകരംഗത്തെ സജീവ സാന്നിധ്യമായിരുന്നു. നാടകരചന, സംവിധാനം എന്നിവയാണ് പ്രവര്‍ത്തന മേഖല. 1965 നവംബര്‍ 13ന് കോഴിക്കോട് ജില്ലയില്‍ പറമ്പില്‍ ബസാറില്‍ ഇമ്പിച്ചുണ്ണി മാസ്റ്ററുടെയും അമ്മിണിയുടെയും മകനായി ജനനം. കോഴിക്കോട് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് ബിരുദ പഠനത്തിന് ശേഷമാണ് ശാന്തകുമാര്‍ നാടകരംഗത്തേക്കിറങ്ങിയത്. 1999ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ പെരുംകൊല്ലന്‍ എന്ന നാടകത്തിലൂടെ നാടകരംഗത്ത് സജീവമായി. ബാങ്ക്മെന്‍സ് ക്ലബ് സംഘടിപ്പിച്ച സംസ്ഥാന നാടകമത്സരത്തില്‍ സമ്മാനാര്‍ഹമായ സുഖനിദ്രയിലേക്ക്, പതിമൂന്നാം വയസ്സ്, ന്റെ പുള്ളിപ്പയ്യ് കരയ്വാണ്, ദാഹം, കര്‍ക്കടകം, സ്വപ്നവേട്ട, ജയില്‍ ഡയറി തുടങ്ങി അറുപതിലേറെ നാടകങ്ങള്‍ രചിച്ചു.
ലൈംഗികത്തൊഴിലാളികള്‍ക്കു വേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച ഒറ്റ രാത്രിയുടെ കാമുകിമാര്‍, സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടി രചിച്ച അവസാന ചുംബനം എന്നീ നാടകങ്ങള്‍ എറെ ചര്‍ച്ച ചെയ്യപ്പെട്ടു. അരക്കു കീഴെ തളര്‍ന്ന, അജയന് എന്ന നാടക നടനുവേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച മരം പെയ്യുന്നു എന്ന നാടകവും കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ഒന്നിലേറെ തവണ നേടിയ ശാന്തകുമാറിനു ലഭിച്ച പുരസ്കാരങ്ങള്‍ നിരവധിയാണ്. ചിരുത ചിലതൊക്കെ മറന്നുപോയി എന്ന നാടകത്തിന് തോപ്പില്‍ ഭാസി അവാര്‍ഡും ബാലന് കെ. നായര്‍ അവാര്‍ഡും ലഭിച്ചു. ഇടശേരി അവാര്‍ഡ്, നിലമ്പൂര്‍ ബാലന് പുരസ്കാരം, അബുദാബി ശക്തി അവാര്‍ഡ്, സ്വപ്നവേട്ട എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും കാക്കക്കിനാവ് എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യന്‍ ലിറ്ററേച്ചറും പ്രസിദ്ധീകരിച്ചു. കര്‍ക്കടകം, കുരുടന് പൂച്ച, ചിരുത ചിലതൊക്കെ മറന്നു പോയി, മരം പെയ്യുന്നു, കറുത്ത വിധവ, ഒരു ദേശം നുണപറയുന്നു എന്നപേരില്‍ ഏകാങ്കങ്ങളുടെ സമാഹാരം എന്നിവ പ്രസിദ്ധീകരിച്ച നാടകങ്ങളാണ്. ഭാര്യ: ഷൈനി. മകള്‍: നീലാഞ്ജന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: