ന്യൂദല്‍ഹി: പ്രീഡിഗ്രി സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ഹൈക്കോടതി ശിക്ഷിച്ച പതിനാല് എബിവിപി പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതേവിട്ടു. രണ്ടായിരത്തില്‍ നടന്ന സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിക്കല്‍, കലാപം സൃഷ്ടിക്കല്‍, സംഘം ചേരല്‍ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ ഹൈക്കോടതി ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് എ.എസ്.ബൊപ്പണ്ണ, ജസ്റ്റിസ് പി.എസ്.നരസിംഹ എന്നിവരടങ്ങിയ ബെഞ്ച്, പ്രതികളെ വെറുതെ വിട്ടത്.
കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്താനുള്ള നീക്കത്തിനെതിരെ 2000 ജൂലൈ 12ന്, എബിവിപി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയും പ്രവര്‍ത്തകരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തൊട്ടടുത്ത ദിവസം എബിവിപി നടത്തിയ പ്രതിഷേധത്തില്‍ തിരുവനന്തപുരത്ത് നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു എന്നതാണ് കേസ്. സംഘര്‍ഷത്തിനിടെ, കിഴക്കേകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ രാജേഷ് തലയ്ക്കടിയേറ്റ് മരിച്ച കേസും എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ ഉണ്ടായിരുന്നു. ഈ കേസില്‍ തെളിവുകളില്ലെന്ന് കാട്ടി, പ്രതി ചേര്‍ക്കപ്പെട്ടവരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള കേസില്‍ 14 എബിവിപി പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചു. ഇതിനെതിരെ 2010ല്‍ സുപ്രീംകോടതിയില്‍ നല്കിയ അപ്പീലില്‍ ആണ് 10 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സുപ്രീം കോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: