×
login
കൊലക്കേസ് ‍പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍

ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട ബാലന്‍ എന്നറിയപ്പെടുന്ന റെജി പോലീസിന് പിടികൊടുക്കാതെ കോയമ്പത്തൂരിനടുത്ത ഉക്കടത്തേക്ക് രക്ഷപ്പെടുകയും പിന്തുടര്‍ന്ന പോലീസിനെ കബളിപ്പിച്ച് തമിഴ്നാടിന്റെ വിവിധ സ്ഥലങ്ങളില്‍ പലവിധ പേരുകളില്‍ ഒളിവില്‍ താമസിച്ചുവരികയുമായിരുന്നു.

കൊടുങ്ങല്ലൂര്‍: 20 വര്‍ഷം മുമ്പ് ചമക്കാലായില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിലായി. 2003 ഡിസം. 19 ന് ഉച്ചക്ക് ഒന്നേമുക്കാല്‍ മണിയോടെ ചാമക്കാല സ്വദേശിയായ ശ്രീനാഥിനെ ചാമക്കാല ഹൈസ്‌കൂള്‍ പരിസരത്തുവെച്ച് ക്രിമിനലായ ഷിജിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ച് വാളു കൊണ്ട് വെട്ടി മൃതപ്രായനാക്കി തോട്ടിലെ വെള്ളത്തില്‍ മുക്കി അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. അന്ന് ഈ സംഭവത്തിലെ ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട ബാലന്‍ എന്നറിയപ്പെടുന്ന റെജി പോലീസിന് പിടികൊടുക്കാതെ കോയമ്പത്തൂരിനടുത്ത  ഉക്കടത്തേക്ക് രക്ഷപ്പെടുകയും പിന്തുടര്‍ന്ന പോലീസിനെ കബളിപ്പിച്ച് തമിഴ്നാടിന്റെ വിവിധ സ്ഥലങ്ങളില്‍ പലവിധ പേരുകളില്‍ ഒളിവില്‍ താമസിച്ചുവരികയുമായിരുന്നു. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി സലീഷ് എന്‍. ശങ്കറിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുനില്‍ പി.സി, പ്രദീപ് സി. ആര്‍., എസ്സിപിഒ ബിജു സി.കെ., നിഷാന്ത് എ.ബി. എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് തമിഴ്നാട് രാമനാഥപുരത്തു നിന്ന് പ്രതിയെ പിടികൂടിയത്.

ഉക്കടത്ത് ചായക്കടയില്‍ ജോലി നോക്കിയിരുന്ന പ്രതി പോലീസ് എത്തിയതറിഞ്ഞ് പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് തിരുപ്പൂരിലേക്ക് പോകുകയുമായിരുന്നു. തുടര്‍ന്ന് വിവിധ ജോലികളില്‍ ഏര്‍പ്പെടുകയും  രാമനാഥപുരത്ത് എത്തി മാടുകച്ചവടക്കാരന്റെ ഇറച്ചിവെട്ടുകടയില്‍ ജോലി നോക്കുകയുമായിരുന്നു. പിന്നീട് തമിഴ്നാട്ടുകാരിയെ വിവാഹം കഴിച്ച് വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ ജീവിച്ചു വരികയുമായിരുന്നു. ഇതിനിടയില്‍ പ്രതിയെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നാട്ടുകാരില്‍ ആരോ കണ്ടതായുള്ള വിവരത്തെ തുടര്‍ന്ന് അന്വേഷണസംഘം നിരവധി സിസിടിവി കള്‍ പരിശോധിച്ചതില്‍ ഇയാള്‍ കോയമ്പത്തൂര്‍ ബസില്‍ കയറുന്നത് കണ്ടെത്തി. ബസ് കണ്ടക്ടര്‍ പ്രതി കോയമ്പത്തൂരിലെ രാമനാഥപുരത്ത് ഇറങ്ങിയതായി പോലീസിനെ അറിയിച്ചു. അന്വേഷണസംഘത്തിന് പ്രതിക്ക് രാമനാഥപുരത്തുള്ള ബന്ധങ്ങളെ കുറിച്ച് സൂചന ലഭിക്കുകയും വേഷപ്രഛന്നരായി റെജി ജോലി ചെയ്തിരുന്ന കടയില്‍ എത്തി ഇറച്ചി വാങ്ങുകയും തന്ത്രപൂര്‍വ്വം പ്രതിയുടെ വിവിധ ഫോട്ടോകള്‍ എടുത്ത് നാട്ടില്‍ റെജിയെ പരിചയമുള്ള ആളുകള്‍ക്ക് അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയതിനു ശേഷം ഇറച്ചിക്കട വളഞ്ഞ് സാഹസികമായി പ്രതിയെ പിടികൂടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.