തിരുവനന്തപുരം: കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്കിയ സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ എസ്എഫ്ഐ നേതാവ് അനുപമ.എസ്.ചന്ദ്രന് മൊഴി നല്കി. വനിതാശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമയ്ക്ക് മുന്നിലാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അഞ്ച് മണിക്കൂര്‍ മൊഴിയെടുപ്പ് നീണ്ടു. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച മൊഴിനല്കല് രാത്രി 9.10 വരെ നീണ്ടു.
കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നല്‍കിയതില്‍ ശിശുക്ഷേമസമിതി സംസ്ഥാന ജനറല്‍സെക്രട്ടറി ഷിജുഖാന് പങ്കുണ്ടെന്നും നടപടിവേണമെന്നും അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ ദത്ത് നടപടികള്‍ നടന്നുവരവെ തങ്ങള്‍ നിരവധി തവണ കുഞ്ഞിനെ വേണമെന്ന ആവശ്യവുമായി ശിശുക്ഷേമ സമിതിയില്‍ എത്തിയിരുന്നു. എന്നാല്‍ തന്റെ കുഞ്ഞിന് പകരം മറ്റൊരു കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്കയച്ച് കബളിപ്പിച്ചുവെന്നും അനുപമ മൊഴി നല്‍കിയിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ അടക്കം നല്കിയ പരാതികളുടെ എല്ലാ വിവരങ്ങളും കൈമാറി. ഓരോ സ്ഥലത്തും എത്തിയതിനുള്ള രജിസ്റ്ററിലെ വിവരങ്ങള്‍ പരിശോധിക്കണം എന്നും ആവശ്യപ്പെട്ടു.
ഷിജുഖാന് എല്ലാം അറിയാമായിരുന്നുവെന്നും തന്റെ അച്ഛന് തന്നെ ഇത് മാധ്യമങ്ങളോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും അനുപമ പറഞ്ഞു. കുഞ്ഞ് പെണ്ണായ സംഭവത്തില്‍ ഷിജുഖാനെ വിളിച്ചു എന്ന് അച്ഛന് വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിനെ കൈമാറുന്ന സമയത്ത് ശിശുക്ഷേമസമിതിയില്‍ ഉണ്ടായിരുന്ന പ്രോഗ്രാം ഓഫീസര്‍ ശശിധരനെ ചോദ്യം ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ശശിധരന് ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാം എന്നാണ് വിവരം. പാര്‍ട്ടി ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ല, സംസ്ഥാനതലത്തില്‍ വനിതാ നേതാവ് ഉള്‍പ്പെടുന്ന സമിതി അന്വേഷിക്കണം. ജില്ലാ തലത്തിലെ നേതാവിനടക്കം ഇതില്‍ പങ്കുണ്ടെന്ന് സംശയമുണ്ടെന്നും അനുപമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: