കൊച്ചി: വാര്‍ത്തയുടെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പോക്സോ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന സൂചനയാണ് മുഖ്യമന്ത്രി നിയമ സഭയില്‍ നല്‍കിയത്. തതൊട്ടു പിന്നാലെ ഏഷ്യാനെറ്റ് ഓഫീസില്‍ എസ് എഫ് ഐ അഴിഞ്ഞാടുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന്റെ മയക്ക് മരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ‘നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന റോവിംഗ് റിപ്പോര്‍ട്ടാണ് പ്രശ്നത്തിന് കാരണം.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പരമ്പര വ്യാജമായി ചിത്രീകരിച്ചതെന്ന് പരാതി ലഭിച്ചതെന്നും അതില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പി വി അന്‍വറിന്റെ ചോദ്യത്തതിനു മറുപടിയായി പറഞ്ഞിരുന്നു. പതിനാല് വയസ്സുള്ള വിദ്യാര്‍ത്ഥിനി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടവരുമായി മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയെന്നും, സമാന പ്രായമുള്ള പലരുമായും മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയെന്നും വാര്‍ത്തയിലെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
കണ്ണൂര്‍ സിറ്റി പൊലീസ് ജില്ലയില്‍ അന്വേഷണം നടത്തി. പ്രസ്തുത വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്കൂളിലെ കുട്ടികളെയും വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് സംസാരിച്ചതിലും സ്കൂള്‍ അധികൃതരോടും മറ്റും അന്വേഷിച്ചതിലും വിദ്യാര്‍ത്ഥിനി പറഞ്ഞതുപോലെ മറ്റ് കുട്ടികള്‍ പീഡനത്തിന് ഇരയായതായി അറിവായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്സോ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന പരാതിയും കിട്ടിയിട്ടുണ്ട്. കുറ്റകൃത്യങ്ങളെ കുറിച്ച് തെളിവോടുകൂടിയ അറിവ് ലഭിച്ചാലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തിയാലും ഇക്കാര്യം പോലീസില്‍ അറിയിക്കാതിരിക്കുന്നത് പോക്സോ ആക്ട് സെക്ഷന്‍ 21 / 19 പ്രകാരം കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തനം തടസപ്പെടുത്തിയത്.ഓഫീസിനുളളില്‍ മുദ്രവാക്യം വിളിച്ച ഇവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഓഫീസിനുമുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധിക്ഷേപ ബാനറും കെട്ടി. പൊലീസെത്തിയാണ് പ്രവര്‍ത്തകരെ നീക്കിയത്. അതിക്രമിച്ച് കയറി ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ നല്കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ക്യാമാറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നല്‍കിയിട്ടുണ്ട്.
എസ് എഫ് ഐ നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന് അപലപിച്ചു. വാര്‍ത്തകളോട് വിയോജിപ്പോ എതിര്‍പ്പോ വരുന്ന ഘട്ടങ്ങളില്‍ മുമ്പും പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിനുള്ളില്‍ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. കേരളം പോലെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില നല്കുന്ന ഒരു നാടിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലിത്.നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്ന ജനാധിപത്യ രാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള കടന്നാക്രമണമാണ് ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്പാർട്ടിയുടെ വിദ്യാർഥി സംഘടനയിൽ നിന്നുണ്ടായത്. സ്ഥാപനത്തിൽ പ്രവേശിച്ച് മുദ്രാവാക്യം മുഴക്കിയതും സ്ഥാപനത്തിന് മുന്നിൽ അധിക്ഷേപ ബാനർ കെട്ടിയതും അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍സെക്രട്ടറി ആര് കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.
സംഭവത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബും ശക്തമായി പ്രതിഷേധിച്ചു. സംഘടനകളുടെ മറപിടിച്ച് ക്രിമിനലുകളെ വളരാന്‍ അനുവദിക്കരുത്. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടി ഉറപ്പാക്കണമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണനും സെക്രട്ടറി കെ.എന്‍.സാനുവും ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: