ന്യൂദല്‍ഹി: ഭാരതപ്പുഴ സമഗ്ര ആക്ഷന്‍ പ്ലാന്‍ തയാറാക്കാനും, നിളാ നീര്‍ത്തടത്തിലെ ജലവിഭവത്തെക്കുറിച്ച് പഠനം നടത്താനും, നദിയുടെ പുനരുജ്ജീവന പദ്ധതി സമര്‍പ്പിക്കാനും കേന്ദ്ര ജല കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. നിളാസംരക്ഷണ സന്നദ്ധസംഘടനയായ നിളാ വിചാരവേദിയുടെ നിവേദനത്തെ തുടര്‍ന്നാണ് കേന്ദ്ര നടപടി.
കേരളത്തിലെ ഒരു നദിയുടെ പുനരുജ്ജീവനായി കേന്ദ്ര ജലവിഭവ വകുപ്പ് ഇടപെടുന്നത് ഇതാദ്യമാണ്. നിളാ നദീതട ജല വിഭവത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തി പുനരുജ്ജീവന പദ്ധതി സമര്‍പ്പിക്കാന്‍ കേന്ദ്ര ജല കമ്മീഷന് നിര്‍ദേശം നല്‍കിയതായി ക്ലീന്‍ ഗംഗാ ദേശീയ മിഷന് ഡയറക്ടര്‍ ജനറലും, കേന്ദ്ര ജല കമ്മീഷന് സ്പെഷ്യല്‍ സെക്രട്ടറിയുമായ രാജീവ് രഞ്ജന്‍ മിശ്ര നിളാ വിചാരവേദിയെ അറിയിച്ചു.
കേന്ദ്ര ജല വിഭവവകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷൈഖാവത്തുമായി മുന്‍പ് നടന്ന കൂടിക്കാഴ്ചയില്‍ നിളാവിചാരവേദി സംഘടനാ ഭാരവാഹികള്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഗംഗ പുനരുജ്ജീവന്പദ്ധതിയ്ക്കുശേഷം കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ നല്കുന്ന നദിയായി നിളമാറിയതില് അഭിമാനമുണ്ടെന്ന് നിളാവിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത് പറഞ്ഞു. കേന്ദ്ര ജല വിഭവ വകുപ്പിന്റെ സഹകരണത്തോടെ ദല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയില്‍ 2018ല്‍ നടന്ന ഭാരതപ്പുഴ നദീതട പുനരുജ്ജീവന ദേശീയ ശില്‍പ്പശാലയിലെ തീരുമാനമായിരുന്നു പുഴയെക്കുറിച്ചുള്ള സമഗ്രമായ പഠനവും, നദീതട അതോറിറ്റി രൂപവത്ക്കരണവും.
അന്തര്‍ സംസ്ഥാന നദിയായ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ കൂടിയാലോചനകള്‍ക്കായി കേരള, തമിഴ്നാട് സര്‍ക്കാറുകളുടെയും, ജല മാനേജ്മെന്റ് വിദഗ്ധര്‍, പരിസ്ഥിതിനദീ സംരക്ഷണ വകുപ്പുകളുടേയും സംയുക്തയോഗം വിളിക്കുമെന്നും കേന്ദ്ര ജലശക്തി മന്ത്രി അന്ന് ഉറപ്പ് നല്‍കിയിരുന്നു.
മാലിന്യപ്രശ്നം, കൈവഴികളിലേയും, പോഷകനദികളുടെയും നാശം, ജൈവസമ്പത്തിന്റെ ശോഷണം, സമഗ്ര നിളാ ചരിത്രം എന്നിവയെല്ലാം നിളവിചാരവേദി ആരംഭിച്ച നിളാപഠന ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടെ നേതൃത്വത്തില്‍ പഠന റിപ്പോര്‍ട്ടാക്കി സമര്‍പ്പിച്ചിരുന്നു.
ചെറുതുരുത്തിയില്‍ നടന്ന ദേശീയ നദീ മഹോത്സവത്തിന്റെ റിപ്പോര്‍ട്ടുകളും, ചര്‍ച്ചാവിഷയങ്ങളും സമഗ്രമായി പ്രതിപാദിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: