തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ കളക്ടര്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസമായി തുടരുന്ന കനത്ത കാറ്റും മഴയും ജില്ലയില്‍ വ്യാപക നാശം വിതച്ച സാഹചര്യത്തിലാണിത്. ജില്ലയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
ഭാരതപ്പുഴ ചെറുതുരുത്തിയില്‍ ഇരുകരകളും തൊട്ടു. മഴ തുടര്‍ന്നാല്‍ ജനവാസ മേഖലയിലേക്ക് വെള്ളം കയറും. ചാലക്കുടിപ്പുഴയും കവിഞ്ഞൊഴുകുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ ചാലക്കുടിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ചാലക്കുടിപ്പുഴയുടെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
അതിരപ്പിള്ളി -മലക്കപ്പാറ-വാല്‍പ്പാറ റൂട്ടില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. രണ്ട് ദിവസങ്ങളായി ജില്ലയില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ വ്യാപക നാശമാണുണ്ടായത്. ചാലക്കുടി, പുതുക്കാട്, മണ്ണുത്തി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ മേഖലകളിലെല്ലാം കാറ്റ് നാശം വിതച്ചു.
നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി പോസ്റ്റുകളും ട്രാന്‍സ്ഫോര്‍മറുകളും പലയിടത്തും നിലം പൊത്തി. വൈദ്യുതി വിതരണവും ഗതാഗതവും പലയിടത്തും നിലച്ചു. ജില്ലയില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഡാമുകള്‍ നിറഞ്ഞു. മഴ കനക്കുന്നതോടെ കൂടുതല്‍ ഡാമുകള്‍ തുറന്നുവിടേണ്ടി വരും. ഇത് പുഴകളിലെ ജലനിരപ്പ് വീണ്ടും ഉയരാനിടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: