പാലക്കാട്: ബിജെപി സംസ്ഥാന ജന.സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ തറവാട് വീടിന് സമീപം നായയെ വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. നഗരസഭ 15-ാം വാര്‍ഡ് തൊറപ്പാളയത്താണ് സംഭവം. തെരുവ് നായയെ മാരകമായ ആയുധം ഉപയോഗിച്ച് തലയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ്. റോഡിനോട് ചേര്‍ന്ന മതിലിനരികിലെ ഓടയിലാണ് ജഡം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ എം.ശശികുമാര്‍ പോലീസില്‍ പരാതി നല്കി.
ജില്ലയില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും കൊലക്കത്തിക്ക് ഇരയാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍പ്രമുഖ് എ.ശ്രീനിവാസന്റെ കൊലയാളികളായ പോപ്പുലര്‍ ഫ്രണ്ടുകാരെ പോലീസ് ചോദ്യംചെയ്തതില്‍ നിന്നാണ് സി.കൃഷ്ണകുമാര്‍, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന് ഉള്‍പ്പെടെ നിരവധിനേതാക്കളുടെ പട്ടിക തയ്യാറാക്കിയിരുന്നതായി അറിഞ്ഞത്.
മാത്രമല്ല കഴിഞ്ഞദിവസങ്ങളില്‍ ബിജെപി പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് ഇസ്ലാമിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഊമക്കത്തുകളും ലഭിച്ചിരുന്നു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്കും അതത് സ്ഥലങ്ങളിലെ സ്റ്റേഷനുകളിലും പരാതി നല്‍കിയിരുന്നു. ഭീകരവാദ സംഘടനകള്‍ ഇത്തരത്തില്‍ നായയെ വെട്ടിക്കൊന്ന് പരിശീലനം നടത്തിയസംഭവം ഇതിന് മുമ്പും ജില്ലയില്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സംഭവം ഗൗരവമായി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: