തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലഹരിമാഫിയ സംഘങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ മലയാള സിനിമയില്‍ വ്യപകമായി പണമിറക്കിയെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് 2019 മുതല്‍ എല്ലാ ചലച്ചിത്രങ്ങളുടേയും മുതല്‍മുടക്കും ലഭിച്ച തുകയും അടക്കം അന്വേഷിക്കാന്‍ കേരള പോലീസിനോട് ഏജന്‍സികള്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ഈ കാലയളവിലെ എല്ലാ സിനിമകളുടേയും മുതല്‍മുടക്ക് അടക്കം വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസിലെ രഹസ്യാന്വേഷണ വിഭാഗം സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു. മലയാള സിനിയില്‍ ലഹരിമാഫിയ വലിയതോതില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു. ബംഗളൂരുവില്‍ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയ അംഗം അനൂപ് മുഹമ്മദ് ചലച്ചിത്ര സംവിധായകന് ഖാലിദ് റഹ്മാനുമായി നിരവധി തവണ ബന്ധപ്പെട്ടിരുന്നെന്ന് തെളിഞ്ഞിരുന്നു. മമ്മൂട്ടി ചിത്രം ഉണ്ടയുടെ സംവിധായകന് കൂടിയാണ് ഖാലിദ് റഹ്മാന്.
അനൂപ് മുഹമ്മദ് ഉള്‍പ്പെടുന്ന സംഘം കൊച്ചി ആസ്ഥാനമായുള്ള മലയാള സിനിമയിലെ യുവതാരങ്ങള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. മയക്കുമരുന്ന് വിതരണം കൂടാതെ, കൊച്ചി, ഫോര്‍ട്ട് കൊച്ചി, കോട്ടയം, കുമരകം എന്നിവിടങ്ങളില്‍ നൈറ്റ് പാര്‍ട്ടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കുമരകത്ത് സംഘടിപ്പിച്ച നൈറ്റ്പാര്‍ട്ടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി പങ്കെടുത്തത്. കൊച്ചി ആസ്ഥാനമായി മലയാള സിനിമയില്‍ ഒരു ഗ്യാങ് തന്നെ സജീവമാണ്. സംവിധായകരും നടന്മാരും നടിമാരും സാങ്കേതിക പ്രവര്‍ത്തകരും അടങ്ങുന്നതാണ് ഈ ഗ്യാങ്. മിക്കവരും ചെറുപ്പക്കാരാണ്. ഇതില്‍ ഒരു യുവ നടന് അനൂപുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സിനിമ സെറ്റിലടക്കം ഈ ഗ്യാങ് വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നെന്ന് നിര്‍മാതാക്കള്‍ തന്നെ ആരോപിച്ചിരുന്നു. നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് ഈ മയക്കുമരുന്ന് സംഘത്തിനെതിരേ അന്വേഷണം വേണമെന്നും സെറ്റുകളില്‍ റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭരണകക്ഷിയായി സിപിഎമ്മിന്റെ സമ്മര്‍ദം മൂലം വിഷയത്തിലെ അന്വേഷണം മരവിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ കര്‍ണാടക നര്‍ക്കോട്ടിക് വിഭാഗമാണ് മലയാള സിനിമ താരങ്ങള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് ബംഗളൂരുവില്‍ നിന്ന് എത്തിച്ചിരുന്നതായി കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: