കൊട്ടാരക്കര: ഓണവിപണി സജീവമാകുന്നതിന് മുന്‍പ് തന്നെ വറ്റല്‍മുളകിന്റെ വില കുതിച്ചുകയറുകയാണ്. കിലോയ്ക്ക് 290 രൂപയാണ് നിലവിലെ വില. 165 രൂപവരെ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇരട്ടിയോളമുള്ള വിലക്കയറ്റം. ചിലയിനങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ട്. തമിഴ്നാട്ടിലെ ഇടനിലക്കാരും മൊത്തവിതരണക്കാരും കൃത്രിമക്ഷാമം സൃഷ്ടിച്ചും പൂഴ്ത്തിവെച്ചുമാണ് വിലകൂട്ടുന്നതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ മഴയെത്തുടര്‍ന്ന് മുളകുകൃഷി നശിച്ചതാണ് വിലകയറാന്‍ കാരണമെന്ന് ഇടനിലക്കാരും പറയുന്നു.
കര്‍ണാടക, ആന്ധ്രയിലെ ഗുണ്ടൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയില്‍ മുളക് എത്തുന്നത്. തമിഴ്നാട്ടില്‍നിന്നും മുളക് എത്തുന്നുണ്ടെങ്കിലും ഗുണമേന്മ കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു. വറ്റല്മുളകിന് 290 രൂപയായപ്പോള്‍ പിരിയന്മുളകിന് 390 മുതല്‍ 440 വരെ വിലകയറി. ഗുണമേന്മയുള്ള കശ്മീരി മുളകിന് കിലോ 440 രൂപ വരെയാണ്. ഓണവിപണിയില്‍ മുളകിന് പ്രിയമേറുമ്പോള്‍ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
ഓണം മുന്നില്‍ക്കണ്ട് കുടുംബശ്രീപോലുള്ള കൂട്ടായ്മകളും വനിതാ സംരംഭകരും കറിപ്പൊടി വിപണനരംഗത്ത് സജീവമാകുമ്പോഴാണ് ഇത്തരം സംരംഭകര്‍ക്കെല്ലാം മുളകിന്റെ വിലക്കയറ്റം തിരിച്ചടിയായത്. അതുപോലെതന്നെ മല്ലിയുടെ വിലയും 155-170 രൂപ വരെയായിട്ടുണ്ട്. മുന്‍പ് 90 രൂപയില്‍ കിടന്നിരുന്ന മല്ലിയുടെ വിലയും ഉയരുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള വിലക്കയറ്റത്തിലൂടെ ഓണ വിപണി പൊള്ളുമെന്നുതന്നെയാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: